റായ്പുർ: രണ്ടാം ഏകദിനത്തിലെ ആധികാരിക ജയത്തോടെ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി (2-0) ഇന്ത്യ. രണ്ടാം ഏകദിനത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. ന്യൂസീലൻഡ് ഉയർത്തിയ 109 റൺസ് വിജയലക്ഷ്യം 20.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യയ്ക്കായി തിളങ്ങി. 50 പന്തിൽ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 51 റൺസെടുത്താണ് രോഹിത് മടങ്ങിയത്. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മാൻ ഗില്ലിനൊപ്പം 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും രോഹിത്തിനായി.
ഗിൽ 53 പന്തിൽ നിന്ന് ആറ് ബൗണ്ടറിയടക്കം 40 റൺസോടെ പുറത്താകാതെ നിന്നു. ഇഷാൻ കിഷൻ പുറത്താകാതെ എട്ട് റൺസെടുത്തു. 11 റൺസെടുത്ത വിരാട് കോലിയാണ് പുറത്തായ മറ്റൊരു താരം.
നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ന്യൂസീലൻഡിനെ വെറും 108 റൺസിന് എറിഞ്ഞിട്ടിരുന്നു. ന്യൂസീലൻഡ് 34.3 ഓവറിൽ ഓൾഔട്ടായി.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും രണ്ട് വീതം വിക്കറ്റുകൾ നേടിയ ഹാർദിക് പാണ്ഡ്യയും വാഷിങ്ടൺ സുന്ദറും ചേർന്നാണ് കിവീസിനെ തകർത്തത്. സിറാജ്, ശാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.