കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ അവസാന പരമ്പരകളിൽ ദയനീയ പ്രകടനങ്ങളായിരുന്നു ടീം ഇന്ത്യയുടേത്. നാട്ടിൽ ന്യൂസിലൻഡിന് എതിരെയും ഓസ്ട്രേലിയക്ക് എതിരെ അവരുടെ നാട്ടിലും ഇന്ത്യ പരാജയം ഏറ്റുവാങ്ങി. ഇതിൽ ന്യൂസിലൻഡിന് എതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടപ്പോൾ, ഓസ്ട്രേലിയക്ക് എതിരെ 1- 3 നായിരുന്നു തോൽവി. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനൽ കാണാതെ ഇന്ത്യ പുറത്താവുകയും ചെയ്തു. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യയില്ലാതെ ഫൈനൽ നടക്കാൻ പോകുന്നത്.
2025 സീസൺ ഐപിഎല്ലിന് ശേഷം ഇന്ത്യ 2025-27 ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ തിരക്കുകളിലേക്ക് കടക്കും. ജൂണിൽ നടക്കാനിരിക്കുന്ന ആദ്യ പരമ്പരയിൽ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടുക. അഞ്ച് മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്. ഇതിന് ശേഷം ന്യൂസിലൻഡ്, ശ്രീലങ്ക എന്നിവർക്ക് എതിരായ എവേ പരമ്പരകളും, വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവർക്ക് എതിരായ ഹോം പരമ്പരകളും അടുത്ത ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ കളിക്കും. ഇതിൽ ഇംഗ്ലണ്ടിന് എതിരായ പരമ്പര തന്നെയാകും ഇന്ത്യക്ക് ഏറ്റവും കടുപ്പം. ഈ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെക്കാനായാൽ ഫൈനലിൽ എത്താനുള്ള ഇന്ത്യയുടെ സാധ്യതകളും വർധിക്കും.
അതേ സമയം കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിച്ച ടീമിൽ വമ്പൻ മാറ്റങ്ങളോടെയാകും ഇന്ത്യ 2025-27 ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇറങ്ങുകയെന്നാണ് സൂചനകൾ. ടെസ്റ്റ് ക്രിക്കറ്റിൽ മോശം ഫോമിലൂടെ കടന്നുപോകുന്ന സീനിയർ താരങ്ങളായ രോഹിത് ശർമക്കും വിരാട് കോഹ്ലിക്കും ടീമിന് പുറത്തേക്കുള്ള വഴി തുറന്നേക്കുമെന്ന സൂചനകൾ ശക്തമാണ്. ഇംഗ്ലണ്ടിന് എതിരായ പരമ്പരക്ക് മുൻപ് സീനിയർ താരങ്ങളുമായി സെലക്ടർമാർ ചർച്ച നടത്തുമെന്നും ഇവരുടെ സെലക്ഷൻ കാര്യത്തിൽ ഇതിന് ശേഷമാകും തീരുമാനമുണ്ടാവുകയെന്നുമാണ് സൂചന.
യുവതലമുറക്ക് വഴി മാറിക്കൊടുക്കുന്നതിന് ഇവർ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയാലും അദ്ഭുതപ്പെടാനില്ല. രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ തുടരാൻ സാധ്യത കുറവായതിനാൽ ജസ്പ്രിത് ബുംറ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ സ്ഥിരം നായകനായി നിയമിതനായേക്കും. നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് സാധ്യതകൾ എങ്ങനെയെന്ന് നോക്കാം.
രോഹിത് ശർമ ടെസ്റ്റ് ടീമിൽ തുടരാൻ സാധ്യത കുറവായതിനാൽ യശസ്വി ജയ്സ്വാളും കെ എൽ രാഹുലും ടീമിന്റെ ഓപ്പണർമാരാകാനാണ് സാധ്യത. നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് ജയ്സ്വാൾ. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരമെന്ന് വിശേഷിക്കപ്പെടുന്ന ശുഭ്മാൻ ഗില്ലാകും മൂന്നാം നമ്പരിൽ. ധ്രുവ് ജൂറലും, ഋഷഭ് പന്തും, ശ്രേയസ് അയ്യരും, സർഫറാസ് ഖാനും മധ്യനിര ബാറ്റർമാരായി സ്ക്വാഡിൽ കാണും.
ഓൾ റൗണ്ടർമാരായി രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, നിതീഷ് റെഡ്ഡി, അക്സർ പട്ടേൽ എന്നിവരും ടീമിൽ ഉറപ്പാണ്. ജസ്പ്രിത് ബുംറ നയിക്കുന്ന പേസ് നിരയിൽ ഹർഷിത് റാണ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, പ്രസിദ് കൃഷ്ണ എന്നിവരും സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവും ഇടം പിടിക്കും.
അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യയുടെ സാധ്യത സ്ക്വാഡ്: കെ എൽ രാഹുൽ, യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സർഫറാസ് ഖാൻ, ഋഷഭ് പന്ത്, ധ്രുവ് ജൂറൽ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്.