വെല്ലിങ്ടൺ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ന്യൂസീലൻഡ് പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ട്വന്റി 20 ഉച്ചയ്ക്ക് 12 മുതൽ വെല്ലിങ്ടണിൽ. ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലുകളിൽ കാലിടറിയ ടീമുകളാണ് മുഖാമുഖം വരുന്നത്. ലോകകപ്പിലെ തിരിച്ചടികളിൽനിന്ന് ഒരു വിജയവുമായി കരകയറേണ്ടത് ഇരുടീമുകൾക്കും അനിവാര്യം.
കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിലുള്ള ഒന്നാംനിര ടീമിനെ ന്യൂസീലൻഡ് അണിനിരത്തുമ്പോൾ ഇന്ത്യയുടേത് യുവനിരയാണ്. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, കെ.എൽ. രാഹുൽ തുടങ്ങിയ സീനിയർ താരങ്ങൾ ടീമിലില്ല. ഹാർദിക് പാണ്ഡ്യ നായകനായ ടീമിൽ മലയാളി താരം സഞ്ജു സാംസണുമുണ്ട്.
ശുഭ്മാൻ ഗിൽ ഇന്ത്യൻ നിരയിൽ അരങ്ങേറ്റം നടത്തിയേക്കാം. ഗില്ലും ഇഷാനും ചേർന്നായിരിക്കും ഓപ്പണിങ്. ഋഷഭ് പന്തിനെയും പരീക്ഷിക്കാൻ സാധ്യതയുണ്ട്. ദീപക് ഹൂഡ, വാഷിങ്ടൺ സുന്ദർ, ശ്രേയസ് അയ്യർ, തുടങ്ങിയവർക്കും പരമ്പര നിർണായകമാണ്. ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവരാണ് ബൗളിങ് നിരയിൽ.