ഹൈദരാബാദ്: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഉദ്യോഗസ്ഥൻ പിടിയിലായി.തെലങ്കാനയിലെ മെഡ്ചാല് ജില്ലയിലാണ് സംഭവം.ജില്ലയിലെ കീസാര മേഖലയുടെ ചുമതലയുള്ള മണ്ഡല് ഉദ്യോഗസ്ഥന് എര്‍വ ബാലരാജു നാഗരാജുവാണ് പിടിയിലായത്. ഇയാളിൽ നിന്ന് 1.1 കോടി രൂപയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ആന്റി കറപ്ഷൻ ബ്യൂറോയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
എഎസ് റാവു നഗറിലുള്ള വാടക വീട്ടില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇദ്ദേഹം പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു വില്ലേജ് ഓഫീസറെയും രണ്ട് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരെയും അറസ്റ്റ് ചെയ്തു.
തന്റെ അധികാര പരിധിയിലെ 28 ഏക്കര്‍ സ്ഥലത്തെ തര്‍ക്കം പരിഹരിക്കുവാനാണ് ബാലരാജു രണ്ടു കോടി രൂപ ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.1.1 കോടി രൂപയ്ക്കു പുറമെ 28 ലക്ഷം രൂപയും സ്വര്‍ണവും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.