ലഡാക്കിലെ സൈനികർക്കായി ത്രീഡി പ്രിന്റിങ് ഉപയോഗിച്ച് ബങ്കറുകൾ നിർമിച്ച് ഇന്ത്യൻ കരസേന. സേനയുടെ എൻജിനീയറിങ് കോറാണു നിർമാണത്തിനു പിന്നിൽ. കിഴക്കൻ ലഡാക്കിൽ നിയന്ത്രണരേഖയ്ക്കു സമീപത്തായി അടുത്തവർഷം ഇതു സ്ഥാപിക്കാനാണു പദ്ധതി.
ഒട്ടേറെ ആയുധങ്ങൾ ഉപയോഗിച്ചുള്ള പ്രഹരത്തെ ബങ്കറുകൾ അതിജീവിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയാണു ബങ്കറുകൾ വികസിപ്പിച്ചത്. ചെറിയ ആയുധങ്ങൾ മുതൽ ടി90 ടാങ്കുകളുടെ പ്രധാനപീരങ്കികൾ വരെ ഇതിൽ ഉൾപ്പെടും.
36 മുതൽ 48 മണിക്കൂറുകൾ വരെയുള്ള സമയം കൊണ്ട് ബങ്കറുകൾ നിർമിക്കാൻ ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് ഇന്ത്യൻ ആർമി എൻജിനീയർ– ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ ഹർപാൽ സിങ് പറഞ്ഞു. ഇവ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനും എളുപ്പമാണ്. ഘടനയിൽ ഏറ്റവും ഭാരമുള്ള ഭാഗത്തിനു പോലും ഭാരം വെറും 40 കിലോ മാത്രമാണ്. ഇന്ത്യൻ സേനയിലെ എൻജിനീയറിങ് യൂണിറ്റ്, ഗാന്ധിനഗർ, മദ്രാസ് ഐഐടികളുടെ സഹകരണത്തോടെയാണ് നിർമാണം യാഥാർഥ്യമാക്കിയത്.