തിരുവനന്തപുരം• കാര്യവട്ടം ട്വന്റി20യിൽ ടീം ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് വിജയം. ക്യാപ്റ്റൻ രോഹിത് ശർമയെയും വിരാട് കോലിയെയും തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ഓപ്പണർ കെ.എൽ. രാഹുലും സൂര്യകുമാർ യാദവും ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇരുവരും അർധസെഞ്ചറി തികച്ചു. 20 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യൻ വിജയം. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലെത്തി.
സൂര്യകുമാർ യാദവ് 33 പന്തിൽ 50 ഉം രാഹുൽ 56 പന്തിൽ 51 ഉം റൺസെടുത്തു പുറത്താകാതെനിന്നു. രാഹുൽ ഏകദിന ശൈലിയിലാണു ബാറ്റു വീശിയതെങ്കിൽ സൂര്യയുടെ പ്രകടനം ട്വന്റി20 സ്റ്റൈലിലായിരുന്നു. ഇരുവരും ചേർന്നതോടെ കാര്യവട്ടത്തു ബൗണ്ടറികളില്ലെന്ന പരാതിയും തീർന്നു. ഇരുവരും ചേർന്ന് 14 ബൗണ്ടറികളാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അടിച്ചുനേടിയത്.