അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് ഖാലിസ്ഥാനി സംഘടനയുടെ ഭീഷണി

0
75

ഖാലിസ്ഥാനി വിഘടനവാദി അമൃത്പാൽ സിംഗിനായുള്ള വേട്ട തുടരുന്നതിനിടെ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരെ സിഖ് ഫോർ ജസ്‌റ്റിസിന്റെ (എസ്‌എഫ്‌ജെ) നേതാവായ ഭീകരൻ ഗുർപത്‌വാൻ സിംഗ് പന്നു ഭീഷണി മുഴക്കി. അസമിലെ മാധ്യമപ്രവർത്തകർക്കായിരുന്നു ഭീഷണി ലഭിച്ചത്.

“അസമിൽ തടവിലാക്കിയ ഖാലിസ്ഥാൻ അനുകൂലികൾ പീഡിപ്പിക്കപ്പെട്ടു. മുഖ്യമന്ത്രി ശർമ്മ, വളരെ ശ്രദ്ധയോടെ കേൾക്കൂ, ഖാലിസ്ഥാൻ അനുകൂല സിഖുകാരും ഇന്ത്യൻ ഭരണകൂടവും തമ്മിലുള്ള പോരാട്ടമാണ് ഇത്” മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കൊണ്ട് പന്നു പറഞ്ഞു.  “ശർമ്മ, ഈ അക്രമത്തിൽ ഇരയായി വീഴരുത്.” ഭീഷണി സന്ദേശത്തിൽ എസ്ജെഎഫ് ജനറൽ കൗൺസൽ പന്നു പറഞ്ഞു.

“ഖാലിസ്ഥാൻ ഹിതപരിശോധന എന്ന സമാധാനപരമായ ജനാധിപത്യ പ്രക്രിയയിലൂടെ ഇന്ത്യൻ അധിനിവേശത്തിൽ നിന്ന് പഞ്ചാബിനെ മോചിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. നിങ്ങളുടെ സർക്കാർ ആറ് പേരെ (ദിബ്രുഗഡ് സെൻട്രൽ ജയിലിൽ കഴിയുന്ന അമൃത്പാലിന്റെ സഹായികൾ) പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ അതിന് ഉത്തരവാദിയായിരിക്കും.” പന്നു കൂട്ടിച്ചേർത്തു.

അറസ്‌റ്റിലായ തന്റെ സഹായിയെ മോചിപ്പിക്കുന്നതിനായി അമൃത്‌പാൽ സിംഗും അനുയായികളും മാർച്ച് 18ന് അമൃത്‌സറിനടുത്തുള്ള അജ്‌നാല പോലീസ് സ്‌റ്റേഷൻ അടിച്ചു തകർത്തതിന് പിന്നാലെയാണ് മാർച്ച് 18 മുതലാണ് അമൃത്പാൽ സിംഗിനും അദ്ദേഹത്തിന്റെ ‘വാരിസ് ഡി പഞ്ചാബ്’ എന്ന സംഘടനയ്ക്കുമെതിരെ പോലീസ് നടപടി ആരംഭിച്ചത്.

എന്നാൽ, അറസ്‌റ്റിൽ നിന്ന് രക്ഷപ്പെടാൻ അമൃതപാൽ സിംഗിന് കഴിഞ്ഞു, പോലീസ് പറയുന്നതനുസരിച്ച് പലതവണ രൂപം മാറ്റി വ്യത്യസ്‌ത വാഹനങ്ങളിൽ യാത്ര ചെയ്‌ത്‌ അമൃത്പാൽ കടന്നു കളയുകയായിരുന്നു. പഞ്ചാബ് പോലീസ് ഇയാളുടെ നിരവധി കൂട്ടാളികളെ ക്രിമിനൽ കേസുകളിൽ അറസ്‌റ്റ് ചെയ്യുകയോ കസ്‌റ്റഡിയിലെടുക്കുകയോ ചെയ്‌തിട്ടുണ്ട്‌.

സംഘർഷം വ്യാപിപ്പിക്കൽ, കൊലപാതകശ്രമം, ആക്രമണശ്രമം, പോലീസ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തർ എന്നിവരുടെ ജോലി തടസ്സപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെ നടപടി എടുത്തത്. പിടിയിലായവരിൽ ചിലർക്കെതിരെ കർശനമായ ദേശീയ സുരക്ഷാ നിയമവും ചുമത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here