അറുപത് ദിവസം വരെ തക്കാളി കേടാകാതിരിക്കും. സ്‌മാര്‍ട്ട് പ്രിസര്‍വേഷന്‍ സിസ്റ്റം വികസിപ്പിച്ച് ബിഐഇടി കോളജ് സ്റ്റുഡന്‍റ്സ്. തക്കാളി ഗ്രാന്‍ഡ് ചലഞ്ച് മത്സരത്തില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയ ഉപകരണം.
ബെംഗളൂരു: തക്കാളി കര്‍ഷകര്‍ക്കൊരു സന്തോഷ വാര്‍ത്ത. വില കുറഞ്ഞ സമയത്താണ് വിളവെടുത്തതെങ്കില്‍ ഇനി വേഗത്തില്‍ വിറ്റഴിക്കാന്‍ നോക്കണ്ട. പകരം കേടുകൂടാതെ വില ഉയരും വരെ കാത്ത് നില്‍ക്കാം…
കേട്ടിട്ട് അത്ഭുതപ്പെടേണ്ട. അതിനായി ഒരു പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ് ദാവാങ്ങരെയിലെ ബിഐഇടി കോളജിലെ ജീവനക്കാരും വിദ്യാര്‍ഥികളും. സാധാരണ ഏറെ നാള്‍ സൂക്ഷിച്ച് വയ്‌ക്കാനാകാത്ത ഒരു പച്ചക്കറിയാണ് തക്കാളി. വിളവെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ വിപണിയിലെത്തിക്കണം. അത് വില കുറഞ്ഞാലും കൂടിയാലും അങ്ങനെ തന്നെയാണ്.
ചില സമയങ്ങളിലെ വിലക്കുറവ് കര്‍ഷകരെ തൊല്ലൊന്നുമല്ല വലയ്‌ക്കുന്നത്. ഇതിനാണ് കോളജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പരിഹാരമായത്. ഫ്രിഡ്‌ജില്‍ സൂക്ഷിച്ചാല്‍ 10-15 ദിവസം വരെ തക്കാളി കേടുകൂടാതിരിക്കും. എന്നാല്‍ 60 ദിവസം വരെ തക്കാളി യാതൊരു കേടും വരാതിരിക്കുന്ന ‘ സ്‌മാര്‍ട്ട് പ്രിസര്‍വേഷന്‍ സിസ്റ്റമാണ്’ കോളജില്‍ വികസിപ്പിച്ചെടുത്തത്.
വിളവെടുക്കുന്ന പച്ചക്കറികള്‍ ഉടനടി വിപണിയിലെത്തിക്കാന്‍ സാധിച്ചില്ലെങ്കിലും സ്‌മാര്‍ട്ട് പ്രിസര്‍വേഷന്‍ സിസ്റ്റത്തില്‍ സൂക്ഷിച്ചാല്‍ മതിയാകും. 60 ദിവസം വരെ തക്കാളി ഇതില്‍ സൂക്ഷിച്ചാണ് കോളജ് പരീക്ഷണം നടത്തിയത്. ബിഐഇടി കോളജ് അധികൃതര്‍ക്ക് 60 ദിവസം വരെ തക്കാളി അതില്‍ കേടുകൂടാതെ സൂക്ഷിക്കാനായി.
60 ദിവസമാകുമ്പോഴും വിളവെടുപ്പ് സമയത്തെ അതേ ഫ്രഷ്‌നെസാണ് തക്കാളിക്കുള്ളതെന്ന് കോളജ് അധികൃതര്‍ പറയുന്നു. ഡൽഹിയിൽ നടന്ന ‘സ്‌മാർട്ട് ഇന്ത്യ ഗ്രാൻഡ് ചലഞ്ച്’ മത്സരത്തിൽ ഈ സംവിധാനത്തിന് കോളജിന് നാലാം സ്ഥാനം നേടാനായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും അംഗീകരിച്ച ഈ സംവിധാനം കൂടുതല്‍ വികസിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. തക്കാളി മാത്രമല്ല മറ്റ് വിളകളും ഇതില്‍ സൂക്ഷിച്ച് കോളജ് പരീക്ഷണം നടത്തിയിട്ടുണ്ട്.
ഈ ഉപകരണത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ഒരു തരം അള്‍ട്രാവയലറ്റ് ലൈറ്റുകളാണ്. ഇതില്‍ ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങളിലുള്ള ലൈറ്റുകളും അതോടൊപ്പം ചില ശബ്‌ദ തരംഗങ്ങളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ദിവസവും ആറ് മണിക്കൂര്‍ സൗണ്ട് വാവ്‌സ് ഉപകരണത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഇത് പച്ചക്കറികള്‍ ഫ്രഷായിരിക്കാന്‍ സഹായിക്കുന്നു.
ദിവസേന നല്‍കുന്ന പ്രകാശ തരംഗങ്ങൾ, ശബ്‌ദ തരംഗങ്ങൾ, എഥിലീൻ സെൻസർ എന്നിവ പച്ചക്കറികളെ കേടുകൂടാതെ സൂക്ഷിക്കുന്നു. എഥിലീൻ സെൻസർ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ തക്കാളിയിലേക്ക് എഥിലീന്‍ ഹോര്‍മോണ്‍ ധാരാളം ലഭിക്കുന്നു. ഇതാണ് ഇവ കേടുകൂടാതിരിക്കാന്‍ സഹായിക്കുന്നത്.
ഈ ഉപകരണം സ്ഥാപിച്ചിരിക്കുന്ന മുറിയുടെ ചുറ്റും തണുപ്പിക്കുന്നതിനായി ഒരു ‘ടെറാക്കോട്ട സിസ്റ്റം’ സ്ഥാപിച്ചിട്ടുണ്ട്. മുകൾ ഭാഗത്ത് ഒരു പിരമിഡ് ആകൃതിയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇതിനുപുറമെ ഒരു ക്യാമറ, പെൽറ്റിയർ ഫാൻ, എഥിലീൻ സെൻസർ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
ഈ ഉപകരണം സ്ഥാപിച്ചിരിക്കുന്ന മുറിയുടെ ചുറ്റും തണുപ്പിക്കുന്നതിനായി ഒരു ‘ടെറാക്കോട്ട സിസ്റ്റം’ സ്ഥാപിച്ചിട്ടുണ്ട്. മുകൾ ഭാഗത്ത് ഒരു പിരമിഡ് ആകൃതിയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇതിനുപുറമെ ഒരു ക്യാമറ, പെൽറ്റിയർ ഫാൻ, എഥിലീൻ സെൻസർ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
വാണിജ്യ ഉപയോഗത്തിനായി ഇത് തയ്യാറാക്കിയിട്ടില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ എച്ച്‌ബി അരവിന്ദ് അറിയിച്ചു. ഇത് കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഉപയോഗപ്രദമാകണമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ടെന്നും അരവിന്ദ് വ്യക്തമാക്കി.
വിളവെടുക്കുന്ന തക്കാളി സൂക്ഷിക്കുന്നതില്‍ കര്‍ഷകര്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. ഫ്രിഡ്‌ജില്‍ സൂക്ഷിക്കുന്ന തക്കാളി 15 ദിവസത്തോളം മാത്രമെ കേടാകാതിരിക്കൂ. പിന്നീട് തൊലി ചുളിയുകയും തക്കാളി കേടാകുകയും ചെയ്യും. കോലാര്‍ മേഖലയിലാണ് തക്കാളി കൂടുതലായും കൃഷി ചെയ്യുന്നത്.
വിലയിടിവ് കാരണം വില്‍ക്കാന്‍ സാധിക്കാതെ കേടാകുന്ന തക്കാളി കര്‍ഷകര്‍ റോഡ് അരികുകളിലേക്ക് വലിച്ചെറിയുന്നത് സ്ഥിരം കാഴ്‌ചയാണ്. ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാനാണ് സ്‌മാര്‍ട്ട് പ്രിസര്‍വേഷന്‍ സിസ്റ്റം വികസിപ്പിച്ചെടുത്തത്.
ശബ്‌ദ തരംഗങ്ങളും പ്രകാശ തരംഗങ്ങളും ഉപയോഗിച്ച് തക്കാളി 60 ദിവസം ഫ്രഷ് ആയി സൂക്ഷിക്കുന്ന ഒരു ഉപകരണമാണിത്. കര്‍ഷകരില്‍ നിന്നും മറ്റ് ജനങ്ങളില്‍ നിന്നും ഇതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് എച്ച് ബി അരവിന്ദ് പറഞ്ഞു.
മൂന്ന് മാസം കൊണ്ടാണ് ഈ സംവിധാനം തയ്യാറാക്കിയതെന്ന് ബയോടെക്നോളജി വകുപ്പിലെ പ്രൊഫ. ശ്രുതി പറഞ്ഞു. കോളജ് ജീവനക്കാരും വിദ്യാര്‍ഥികളും സംയുക്തമായാണ് ഇത് വികസിപ്പിച്ചെടുത്തത്. 15ലധികം വിദ്യാര്‍ഥികളാണ് ഇത് നിര്‍മിക്കുന്നതില്‍ പങ്കാളികളായതെന്നും ശ്രുതി പറഞ്ഞു.






