തിരുവനന്തപുരം: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. പരിക്കേറ്റ ഒൻപതുപേരെ വിവിധ ആശുപത്രിയിലേക്ക് മാറ്റി. അപകടം ദൗർഭാഗ്യകരമാണെന്നും തുരങ്കപാത നിർമാണ കരാറുകാർ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് പറഞ്ഞ പിഡബ്ല്യുഡി ഇതുസംബന്ധിച്ച യോഗത്തിൻ്റെ മിനുട്സ് പുറത്തുവിട്ടു.
മണ്ണ് മാറ്റണമെന്ന് നേരത്തേതന്നെ പറഞ്ഞതാണെന്നും കരാറുകാർ നിർദേശങ്ങൾ പാലിച്ചില്ലെന്നുമാണ് മുഖ്യമന്ത്രി വിഡി സതീശ സംസ്ഥാന ദുരന്ത നിവാരണ ആസ്ഥാനം സന്ദർശിച്ചശേഷം മാധ്യമങ്ങളോടു പറഞ്ഞത്. മണ്ണ് മാറ്റണമെന്ന് 20ന് കളക്ടർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, കരാറുകാർ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ണിടിച്ചിൽ സാധ്യത സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് പൊതുമരാമത്ത് വകുപ്പും പ്രതികരിച്ചു. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് കാരണം മഴക്കാലത്ത് സോയിൽ പൈപ്പിങ് , സ്ലോപ്പ് സ്റ്റബിലിറ്റി പ്രതിഭാസമോ കാരണം ഒരു അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, തടയാൻ വേണ്ട മുൻകരുതലെടുക്കണമെന്നും പിഡബ്ല്യുഡി ജൂൺ 25ന് ചേർന്ന അവലോകന യോഗത്തിലായിരുന്നു മുന്നറിയിപ്പ് നൽകിയത്. യോഗത്തിന്‍റെ മിനുട്ട്സ് പിഡബ്ല്യുഡി പുറത്ത് വിട്ടു.
തുരങ്കപാതയുടെ മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമെന്നായിരുന്നു മന്ത്രി ടി സിദ്ദിഖ് അപകടത്തിന് പിന്നാലെ പ്രതികരിച്ചത്. മണ്ണിടിച്ചിൽ അപകടത്തിൽ മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവർ അതിഥി തൊഴിലാളികളാണ്. മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്നതിൽ നിലവിൽ വ്യക്തതയില്ല.
തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ ഒരു വീടും പള്ളിയും പൂർണമായും തകർന്നു. മന്ത്രിമാരായ ടി സിദ്ദിഖും അനിൽ കുമാറും വയനാട്ടിലേക്ക് തിരിച്ചിട്ടിട്ടുണ്ട്. കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വയനാട് – കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലമാണ് ഇത്. പാലത്തിനടുത്തുള്ള മണ്ണ് കൂട്ടിയിട്ട കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. കൂതൊഴിലാളികളുമായി വന്ന രണ്ടു ബസുകളും മണ്ണിനടിയിൽ പെട്ടിട്ടുണ്ട്.








