മോസ്കോ: റഷ്യയിൽ വൻ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി. റഷ്യയുടെ കിഴക്കൻ മേഖലയിലാണ് ഭൂചലനമുണ്ടായത്. കാംചക്കയ്ക്ക,പെട്രോപാവ്ലോവ്സ്‌ക എന്നീ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. പെട്രോപാവ്ലോവ്സ്‌കിന് സമീപം 136 കിലോമീറ്റർ തെക്കു-കിഴക്കായാണ് ഭൂകമ്പമുണ്ടായത്.
55 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പം. നാശനഷ്‌ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഭൂചലനത്തിൻ്റെ പശ്ചാത്തലത്തിൽ അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ് നൽകി. ജപ്പാനിൽ നിന്ന് 250 കിലോമീറ്റർ ദൂരെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
റഷ്യ, ജപ്പാൻ, ഗുവാം, ഹവായ്, അലാസ്, വടക്കൻ മരിയാന ദ്വീപുകൾ എന്നിവിടങ്ങളിലും യുഎസ് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പസഫിക് സമുദ്രത്തിൽ ഒരു മീറ്റർ ഉയരത്തിൽ തിരമാലകൾ വരാൻ സാധ്യതയുണ്ടെന്ന് ജപ്പാനിലെ ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ജപ്പാനിൽ ഒരു മീറ്റർ വരെയും റഷ്യയിൽ 3 മീറ്ററിൽ കൂടുതൽ ഉയരത്തിലുമാണ് തിരമാലകളുണ്ടാകുക. ഈ മാസം റഷ്യയിൽ നിരവധി ഭൂചനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നാശനഷ്‌ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.






