ഇറാന് എതിരെ ഇസ്രയേലും യുഎസും നടത്തുന്ന സൈനിക നീക്കം ഏഴാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ആക്രമണം ശക്തമാകുന്നു. ഇറാനില്‍ ഭൂമിക്കടിയില്‍ സുക്ഷിച്ചിട്ടുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം വ്യാപിപ്പിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. അമേരിക്കയുടെ ബി 2 ബോംബര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് വെള്ളിയാഴ്ച ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ തലസ്ഥാന നഗരമായ ടെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നുള്‍പ്പെടെ വന്‍ സ്‌ഫോടനങ്ങള്‍ നടന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന പ്രദേശമുള്‍പ്പെടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇറാന് എതിരായ യുഎസ് – ഇസ്രയേല്‍ സൈനിക നടപടിയില്‍ ഇതുവരെ 1230 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. യുണിസെഫ് റിപ്പോര്‍ട്ട് പ്രകാരം 181 കുട്ടികളും മരിച്ചിട്ടുണ്ട്. മിനാബിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ ഉണ്ടായ അക്രമണത്തില്‍ മാത്രം 175 കുട്ടികള്‍ മരിച്ചെന്നാണ് വിലയിരുത്തല്‍.
ആക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌കൂള്‍ ആക്രമിച്ചത് യുഎസ് സൈന്യം തന്നെയാണ് സ്ഥിരീകരിച്ചതായാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പറയുന്നത്. സ്‌കൂള്‍ മനഃപൂര്‍വ്വം ആക്രമിക്കുന്നത് ഒരു യുദ്ധക്കുറ്റമായാണ് വിലയിരുത്തുക. ആക്രമണത്തില്‍ യുഎസിന്റെ പങ്ക് സ്ഥിരീകരിക്കപ്പെട്ടാല്‍, മിഡില്‍ ഈസ്റ്റില്‍ അമേരിക്ക നടത്തുന്ന സൈനിക നടപടികളില്‍ ഏറ്റവും കൂടുതല്‍ സിവിലിയന്‍ മരണങ്ങള്‍ സംഭവിച്ച ആക്രമണത്തില്‍ ഒന്നായിരിക്കും ഈ ആക്രമണം.







