
ഇറാനെതിരെയുള്ള ആക്രമണം കൂടുതല്‍ കടുപ്പിക്കാന്‍ അമേരിക്ക ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ഹോര്‍മുസിന് സമീപം ഇറാന്റെ തെക്കന്‍ തീരത്തെ സൈനിക-കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അഞ്ചാംദിനവും അമേരിക്കയുടെ ആക്രമണം തുടരുകയാണ്. യുദ്ധത്തെ സ്വാഗതം ചെയ്യുന്നില്ലെന്നും, എന്നാല്‍ ദേശസുരക്ഷ സംരക്ഷിക്കാന്‍ സജ്ജമായിരിക്കണമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫ് പറഞ്ഞു. കുവൈത്തിലും ബഹ്‌റൈനിലും ഇറാന്റെ ആക്രമണം തുടരുകയാണ്.
തെക്കന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ്, ചബഹാര്‍, അഹ്വാസ് എന്നീ നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ ക്രൂസ് മിസൈല്‍ കേന്ദ്രങ്ങളും തീരദേശ പ്രതിരോധ സംവിധാനങ്ങളുമാണ് 90 മിനിട്ട് നീണ്ട രണ്ടാം ഘട്ട ആക്രമണത്തില്‍ ലക്ഷ്യമിട്ടതെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അമേരിക്കന്‍ ആക്രമണങ്ങളില്‍ തെക്കന്‍ ഇറാനില്‍ 35 പേര്‍ കൊല്ലപ്പെട്ടതായും 300 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷത്തിലേക്കുള്ള മടക്കം ജനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുമെന്നും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും വിനാശകരമായ പ്രത്യാഘാതങ്ങള്‍ സുഷ്ടിക്കുമെന്നും ഐക്യരാഷ്ട്ര സഭ പ്രതികരിച്ചു.
അതോടൊപ്പം ഇറാനെതിരെ സാമ്പത്തിക ഉപരോധങ്ങളും മറ്റും കടുപ്പിക്കുകയുമാണ് അമേരിക്ക. ഇറാന്റെ സൈന്യത്തിന് രഹസ്യമായി ആയുധങ്ങള്‍ എത്തിക്കാന്‍ സഹായിച്ച ഏഴ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇറാന്റെ ആയുധക്കടത്ത് ശൃംഖലകളെ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതാണ് അമേരിക്കയുടെ ഈ നടപടിക്ക് കാരണം. പല വിദേശ കമ്പനികളെയും ബാങ്കുകളെയും മറയാക്കിയാണ് ഇറാന്‍ ഈ ആയുധക്കടത്ത് നടത്തിയതെന്നാണ് അമേരിക്കയുടെ ആരോപണം.








