ഇത്തവണ അമ്മത്തൊട്ടിലിലെ അലാറം മുഴങ്ങിയത് കുഞ്ഞിന്റെ വരവ് അറിയിക്കാനല്ല; കരുതലായി എത്തിയത് ‘പണക്കിഴി’

0
9

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് തൊട്ടടുത്ത ദിവസമായ ബുധനാഴ്ച ഉച്ചതിരിഞ്ഞ നേരത്താണ് തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നിന്ന് അലാറം മുഴങ്ങിയത്. തൊട്ടിലിൽ പുതിയ അതിഥി എത്തി എന്നാണ് ഈ അലാറത്തിന്റെ അർത്ഥം. അലാറം തുരു തുരേ മുഴങ്ങിയതോടെ ജീവനക്കാർ കുഞ്ഞിനെ എടുക്കാൻ സജ്ജരായി. ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിലെ ദൃശ്യങ്ങൾ തെളിയുന്ന മോണിറ്റർ ശ്രദ്ധിക്കാൻ അവർ നിന്നില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സിംഗ് സൂപ്രണ്ട് അജിതാ റാണിയും കേയർടേക്കർമാരും എത്രയും വേഗം കുഞ്ഞിനെ കാണാനും സ്വീകരിക്കാനുമുള്ള ധൃതിയിൽ അമ്മത്തൊട്ടിലിനരികിൽ ഓടിയെത്തി. എന്നാൽ ഇത്തവണ മുറിയിൽ അതിഥിയെ കാണാനായില്ല. പകരം ഒരു പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ ഒരു കൂട്ടം നാണയ തുട്ടുകൾ!

ആശങ്കയോടെ ജീവനക്കാർ ഒന്നുകൂടി തിരഞ്ഞെങ്കിലും ഈ കിഴിയല്ലാതെ മറ്റൊന്നും കിട്ടിയില്ല. ഒരു നിശ്ചിത ഭാരത്തിൽ കൂടുതലുള്ള എന്ത് വസ്തു അമ്മത്തൊട്ടിലിൽ വന്നാലും അലാറം മുഴങ്ങും. നാണയത്തുട്ടുകളായതിനാൽ അത്യാവശ്യം ഭാരമുണ്ടായിരുന്നു. സ്വാഭാവികമായും അലാറം മുഴങ്ങി.

പത്ത് രൂപയുടെ 28 നാണയങ്ങൾ, 20 രൂപയുടെ 2 നാണയങ്ങൾ, 5 രൂപയുടെ 50 നാണയങ്ങൾ, 2 രൂപയുടെ 79 നാണയങ്ങൾ, 1 രൂപയുടെ 67 നാണയങ്ങൾ എന്നിങ്ങനെയാണ് കിഴിയിൽ ഉണ്ടായിരുന്നത്. ഇങ്ങനെ ആകെ 795 രൂപ.

അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ഇതാദ്യമായാണ് കുട്ടികളെയല്ലാതെ മറ്റ് സാധനങ്ങൾ പൊതുജനങ്ങൾ കൊണ്ട് വെക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു. ഇത്തരത്തിൽ ഒരു ‘ധനസഹായം’ ഇതുവരെ അമ്മത്തൊട്ടിലിൽ ലഭിച്ചിട്ടില്ല. ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകൾക്കായി സംസ്ഥാന ശിശുക്ഷേമ സമിതി എറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്കുള്ള നന്മമനസുകളുടെ അംഗീകാരമായി ഈ ധന സഹായത്തെ കാണുന്നുവെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജിഎൽ അരുൺ ഗോപി പറഞ്ഞു.

2002 മുതൽക്കാണ് കേരളത്തിൽ അമ്മത്തൊട്ടിൽ സ്ഥാപിക്കപ്പെട്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം അമ്മത്തൊട്ടിലുകളുണ്ട്. സമൂഹത്തിന്റെ അംഗീകാരമില്ലാത്ത ബന്ധങ്ങളിലൂടെയും മറ്റും ജനിച്ച കുട്ടികളെ കുപ്പത്തൊട്ടികളിലോ മറ്റ് അപകടകരമായ ഇടങ്ങളിലോ സ്ഥാപിക്കുന്ന രീതി പൊതുവിൽ ഉണ്ടായിരുന്നു കേരളത്തിൽ. ഇങ്ങനെ കുഞ്ഞുങ്ങൾ മരണപ്പെടുന്ന സ്ഥിതിയും വ്യാപകമായി ഉണ്ടായി. ഈ സാഹചര്യത്തിലാണ് ഇത്തരം കുഞ്ഞുങ്ങളെ രഹസ്യമായി, എന്നാൽ സുരക്ഷിതമായി ഉപേക്ഷിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here