ബംഗാളിൽ രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു; ഉറവിടം കണ്ടെത്താനായില്ല

0
48

പനിയോട് കൂടിയുള്ള ശരീരവേദനയാണ് നിപ വൈറസ് ബാധിതരിൽ കണ്ടുവരുന്നത്. ഇതിനോടൊപ്പം ക്ഷീണം, ചുമ, തൊണ്ട വേദന എന്നിവ പ്രാരംഭ രോഗ ലക്ഷണങ്ങളാണ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല. നഴ്സുമാരുടെ സമ്പർക്ക പട്ടികയിൽ 120 പേർ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടുതലും ആരോഗ്യപ്രവർത്തകരാണ്. രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ പുരുഷനും മറ്റേയാൾ സ്ത്രീയുമാണ്.

നോർത്ത് 24 പർഗാനസ് ജില്ലയിലെ ബാരാസാത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന നഴ്സുമാർക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരെ ഇവിടെ തന്നെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസമായി ചികിത്സയിലായിരുന്നു ഇരുവരും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബംഗാൾ സർക്കാർ അറിയിച്ചു. ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഐസിഎംആറിൻ്റെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് നിപ വൈറസ് ബാധ സ്ഥരീകരിച്ചത്. സമ്പർക്കത്തിലുള്ളവരെയും രോഗബാധയുടെ ഉറവിടവും കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കൊൽക്കത്തയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് പബ്ലിക് ഹൈജീൻ, പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രത്യേക സംഘത്തിലുള്ളത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ഫോണിൽ വിളിച്ച കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

നിപ എന്നത് ആര്‍എന്‍എ വൈറസ് ആണ്. ഹെനിപാ വൈറസ് ജീനസിൽ നിന്നുള്ള പാരാമിക്‌സോ വൈറിഡേ ഫാമിലി അംഗം. വൈറസ് ബാധയുള്ള വവ്വാൽ, പന്നികൾ എന്നിവയിൽ നിന്ന് ആണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരും. വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുമ്പോൾ ആണ് രോഗം പകരാൻ സാധ്യതയുള്ളത്. വൈറസ് ബാധയുള്ള വവ്വാലുകളിലെ ഉമിനീർ, കാഷ്ഠം , മൂത്രം എന്നിവ കലർന്ന പാനീയങ്ങളോ വവ്വാൽ കടിച്ച പഴങ്ങളോ കഴിക്കുന്നതിലൂടെ രോഗം പകരാം. മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള വൈറസ് ബാധയാണ്.

2018 ലാണ് കേരളത്തിൽ ആദ്യമായി നിപ രോഗബാധ സ്ഥിരീകരിച്ചത്. 17 പേർക്കായിരുന്നു അന്ന് ജീവൻ നഷ്ടപ്പെട്ടത്. നിപ രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ നാല് മുതൽ 21 ദിവസം വരെ വേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here