ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം നൽകി കൊണ്ടുള്ള ഉത്തരവ് ജനം ടിവിക്ക് ലഭിച്ചു. തെളിവുകളുടെ അഭാവത്തിലാണ് കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം നൽകിയത്. തന്ത്രിക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ദിവസമാണ് കണ്ഠരര് രാജീവര് ജാമ്യം നേടി പുറത്തിറങ്ങിയത്.
ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ ദേവസ്വം ബോർഡിന്റെ ചുമതലയാണ്. പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികപരമായുള്ള കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതല. ഇക്കാര്യം ദേവസ്വം മാനുവലിൽ വ്യക്തമാണ്. തന്ത്രിയ്‌ക്ക് ദേവസ്വം ബോർഡ് തീരുമാനങ്ങളെ മറികടക്കാൻ കഴിയില.ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഉത്തരവാദിത്തം എന്ന വാദം കോടതി അംഗീകരിച്ചു.
തന്ത്രി ഗൂഢാലോചനയിൽ പങ്കാളിയാണെന്നതിന് തെളിവില്ല. മഹസറിൽ ഒപ്പ് വെക്കാത്തത് ക്രിമിനൽ ഗൂഢാലോചന എന്നതിനെ ദുർബലപ്പെടുത്തുന്നതായും കോടതി നിരീക്ഷിച്ചു. ആരോഗ്യ അവസ്ഥയും മതപരമായി നിർവഹിക്കേണ്ട ചുമതലകളും കൂടി പരിഗണിച്ചാണ് തന്ത്രിക്ക് ജാമ്യം നൽകിയതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.







