തിരുവനന്തപുരം : നഷ്ടമായ വിദ്യാഭ്യാസം 68ാം വയസ്സിലെങ്കിലും നേടിയെടുക്കണമെന്ന ആഗ്രഹത്താല്‍ സംസ്ഥാന സാക്ഷരത മിഷന്റെ ഏഴാംതരം തുല്യത പരീക്ഷയെഴുതാൻ എത്തി നടൻ ഇന്ദ്രൻസ്.
തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സ്കൂളില്‍ പരീക്ഷക്കെത്തിയ നടനെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിനന്ദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ അഭിനന്ദനം.
കുടുംബത്തിലെ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ മൂലം നാലാം ക്ലാസില്‍ വെച്ച് പഠനം പാതിവഴിക്ക് നിർത്തേണ്ടി വന്നതാണ് ഇന്ദ്രൻസിന്. ജീവിതത്തിന് വേണ്ടി ബന്ധുവിന്റെ തയ്യല്‍കടയില്‍ ജോലി ചെയ്യുകയായിരുന്നു പിന്നീട്. അവിടന്നാണ് ഇന്ദ്രൻസ് സിനിമയിലേക്ക് എത്തിയത്. പഠിക്കാൻ പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള സർക്കാർ ഹയർസെക്കൻഡറി സ്കൂളായിരുന്നു പഠനകേന്ദ്രം. ശനിയും ഞായറും രാവിലെ 9.30 മുതലാണ് പരീക്ഷ. രണ്ടു ദിവസങ്ങളിലായി ആറ് വിഷയത്തിലാണ് പരീക്ഷ. വിജയിക്കുന്നവർക്ക് പത്താം തരം തുല്യതാകോഴ്സിലേക്ക് നേരിട്ട് ചേരാം. 151 പേർ പരീക്ഷ എഴുതുന്നുണ്ട്.