മുകേഷ് അംബാനി എന്ന ബിസിനസുകാരൻ കൈവയ്ക്കാത്ത മേഖലകൾ വിരളമാണ്. പലപ്പോഴും അങ്ങനെ ഒരുങ്ങി ഇറങ്ങിയപ്പോൾ എല്ലാം തന്നെ വലിയ നേട്ടമുണ്ടാക്കി തന്നെയാണ് മുകേഷ് അംബാനി കളംവിട്ടിട്ടുള്ളൂ. രാജ്യത്തെ ഒട്ടേറെ ടെലികോം കമ്പനികൾ വലിയ ആധിപത്യം പുലർത്തിയിരുന്ന കാലത്ത് ജിയോ അവതരിപ്പിച്ചപ്പോൾ അംബാനിയെ കളിയാക്കിയവർ ഒരുപാടാണ്, ഇന്ന് അതേ ജിയോയുമായി ചരിത്രം രചിച്ചിരിക്കുകയാണ് മുകേഷ് അംബാനി.
ഇന്ത്യയിലെ ടെലികോം മേഖലയിൽ റിലയൻസിന്റെ ഉപസ്ഥാപനമായ ജിയോ ഒന്നാമതാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രായിയുടെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണം രണ്ടാം തവണയും 1.2 ബില്യൺ എന്ന മാർക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ. ഇതിലാവട്ടെ പുതിയ കൂട്ടിച്ചേർക്കലുകളുടെയും മൊത്തം ഉപഭോക്തൃ അടിത്തറയുടെയും കാര്യത്തിൽ റിലയൻസ് ജിയോ തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്.
സ്വകാര്യ ടെലികോം സേവനദാതാക്കളായ എയര്‍ടെല്ലും, രാജ്യത്തെ ഒരുകാലത്ത് നമ്പർ വൺ ആയിരുന്ന വോഡഫോണ്‍ ഐഡിയയും (വി), പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്ലും ഒക്കെ ഈ കണക്കുകളിൽ ജിയോയേക്കാൾ ഏറെ പിന്നിലാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഭാരതി എയർടെൽ.
ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിമാസ വരിക്കാരുടെ റിപ്പോര്‍ട്ട് പ്രകാരം, 2024 മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ 0.16 ശതമാനം വര്‍ധിച്ചു. മാര്‍ച്ചില്‍ 1,199.28 ദശലക്ഷമായിരുന്നു ആകെ വരിക്കാര്‍ എങ്കിൽ അത് ഏപ്രിലില്‍ 1,201.22 ദശലക്ഷമായി ഉയരുകയായിരുന്നു. നേരത്തെ 2017ലാണ് ഈ കണക്കുകൾ 1.2 ബില്യൺ എന്ന നേട്ടം മറികടന്നത്.
എന്നാൽ മൊത്തം വരിക്കാരുടെ എണ്ണത്തിൽ വയര്‍ലെസ് വരിക്കാര്‍ തന്നെയാണ് കൂടുതലുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ രാജ്യത്തെ വയര്‍ലെസ് വരിക്കാരുടെ എണ്ണം 1,165.49 ദശലക്ഷം ആണ്. ഈ പട്ടികയിൽ കൂടുതൽ ആളുകളെ എത്തിച്ചത് ജിയോ തന്നെയാണ്. 26.8 ലക്ഷം പുതിയ വരിക്കാരെ നേടിയാണ് ജിയോ മുന്നേറ്റം പ്രകടമാക്കിയത്. ആകെ വരിക്കാരുടെ എണ്ണത്തിന്റെ മൂന്നിലൊന്നും ജിയോയുടേതാണ് എന്നതാണ് പ്രധാന കാര്യം.