ഇന്ത്യയിലെ ഏറ്റവും ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമായി എല്‍ഐസി!

0
21

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ പേരുകളില്‍ ഒന്നായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), രാജ്യത്തെ ഒന്നാം നമ്പര്‍ പൊതുമേഖല സ്ഥാപനമായി മാറിയിരിക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ റെക്കോഡ് ലാഭമാണ് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനി  രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ (2024- 25) ജനുവരി- മാര്‍ച്ച് പാദത്തില്‍ എല്‍ഐസിയുടെ അറ്റാദായത്തില്‍ 38% കുതിപ്പാണ് രേഖപ്പെടുത്തിയത്. കൃത്യമായി പറഞ്ഞാല്‍ 19,013 കോടി രൂപ. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ലാഭത്തില്‍ എല്‍ഐസി പിന്നിലാക്കി. സെയില്‍, എന്‍ടിപിസി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഭെല്‍ തുടങ്ങിയ മറ്റ് വലിയ പൊതുമേഖലാ കമ്പനികളെയും എല്‍ഐസി ഒറ്റയടിക്ക് മറികടന്നു. ശക്തമായ സാമ്പത്തിക ആരോഗ്യത്തിന്റെയും, സ്മാര്‍ട്ട് തന്ത്രങ്ങളുടെയും വ്യക്തമായ അടയാളമാണ് എല്‍ഐസിയുടെ റിപ്പോര്‍ട്ട്.

എസ്ബിഐയെ മറികടന്ന പ്രകടനം

ഏഷ്യയിലെ തന്നെ വലിയ ബാങ്കുകളില്‍ ഒന്നാണ് എസ്ബിഐ. ജനുവരി- മാര്‍ച്ച് പാദത്തില്‍ എല്‍ഐസിയുടെ അറ്റാദായം 19,013 കോടിയാണ്. അതേസമയം എസ്ബിഐ റിപ്പോര്‍ട്ട് ചെയ്തത് 18,643 കോടിയാണ്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ എല്‍ഐസി എന്നും പിന്നിലാണെന്ന ആരോപണങ്ങള്‍ക്ക് മാനേജ്‌മെന്റ് ശക്തമായ മറുപടി നല്‍കുന്നതിന്റെ തെളിവാണ് പുതിയ കണക്കുകള്‍. എല്‍ഐസി അതിന്റെ പ്രവര്‍ത്തനങ്ങളും നിക്ഷേപങ്ങളും എത്ര മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുവെന്ന് ഈ റിപ്പോര്‍ട്ടോടെ വ്യക്തമാണ്.

2024- 25 ലെ എല്‍ഐസിയുടെ മുഴുവന്‍ വര്‍ഷത്തെ പ്രകടനവും മികച്ചതാണ്. മുഴുവന്‍ സാമ്പത്തിക വര്‍ഷത്തിലും 48,151 കോടിയുടെ ശ്രദ്ധേയമായ അറ്റാദായം കമ്പനി രേഖപ്പെടുത്തി. ഇത് കമ്പനിയുടെ സ്ഥിരതയേയും, വര്‍ഷം തോറും ഗണ്യമായ വരുമാനം ഉണ്ടാക്കാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സാമ്പത്തിക മേഖലയിലെ ഒരു ശക്തികേന്ദ്രമായി എല്‍ഐസി മാറുന്നു. സര്‍ക്കാരിനെ സംബന്ധിച്ച് പണം കായ്ക്കുന്ന മരമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനി മാറുന്നു. അടുത്തിടെ കമ്പനി അവതരിപ്പിച്ച് പുതിയ പോളിസികളും, പദ്ധതികളും എല്ലാം തന്നെ വലിയതോതില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഓഹരി ഉടമകള്‍ക്കും ഈ ലാഭകണക്കുകള്‍ നേട്ടമാണ്. മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് സ്റ്റാറ്റിയൂട്ടറി ബോഡി ഒരു ഓഹരിക്ക് 12 രൂപ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ലാഭവിഹിതത്തിനുള്ള റെക്കോഡ് തീയതി 2025 ജൂലൈ 25 ആണ്. അന്നേദിനം വ്യാപാരം അവസാനിക്കുമ്പോള്‍ കമ്പനി ബുക്കില്‍ പേരുള്ള ഓഹരിയുടമകള്‍ക്ക് എല്ലാം ലാഭവിഹിതം ലഭിക്കും.

ശക്തമായ സാമ്പത്തിക ആരോഗ്യവും, സോള്‍വന്‍സിയും, ലാഭത്തിനപ്പുറം മറ്റ് മേഖലകളിലും എല്‍ഐസി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 2025 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനിയുടെ അറ്റ പ്രീമിയം വരുമാനം 1.47 ലക്ഷം കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ അല്‍പം കുറവാണെങ്കിലും സോള്‍വന്‍സി അനുപാതം മെച്ചപ്പെട്ടു. 2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് സോള്‍വന്‍സി അനുപാതം 2.11 മടങ്ങ് മെച്ചപ്പെട്ടിട്ടുണ്ട്. മുമ്പ് ഇത് 1.98 മടങ്ങ് ആയിരുന്നു. ഉയര്‍ന്ന സോള്‍വന്‍സി അനുപാതം ദീര്‍ഘകാല സാമ്പത്തിക പ്രതിബദ്ധതകള്‍ നിറവേറ്റാനുള്ള മികച്ച കഴിവിനെ സൂചിപ്പിക്കുന്നു. ഇത് പോളിസി ഉടമകള്‍ക്കും നിക്ഷേപകര്‍ക്കും ആശ്വാസം പകരും.

LEAVE A REPLY

Please enter your comment!
Please enter your name here