ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ആതിഥേയരായ വെസ്റ്റിൻഡീസിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. സെന്റ് ലൂസിയയിൽ നടന്ന കളിയിൽ എട്ട് വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് ഇംഗ്ലണ്ട് നേടിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറുകളിൽ 180/4 എന്ന മികച്ച സ്കോർ നേടിയപ്പോൾ, ഇംഗ്ലണ്ട് വെറും 17.3 ഓവറുകളിൽ വിജയലക്ഷ്യം മറികടന്നു. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ഫിൽ സാൾട്ടാണ് ഇംഗ്ലണ്ടിന്റെ വിജയശില്പി.
അദ്ദേഹം തന്നെയാണ് കളിയിലെ കേമനും.മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട വെസ്റ്റിൻഡീസ് ആദ്യം ബാറ്റ് ചെയ്യാൻ നിർബന്ധിതരാവുകയായിരുന്നു. ബ്രണ്ടൻ കിങ് (23), ജോൺസൺ ചാൾസ് (38), നിക്കോളാസ് പുറാൻ (32), റോവ്മാൻ പവൽ (36), ഷെർഫെയ്ൻ റൂതർഫോഡ് (28) എന്നിവരുടെ ബാറ്റിങ് മികവിൽ 180/4 എന്ന മികച്ച സ്കോറിലെത്താൻ വിൻഡീസിന് കഴിഞ്ഞു.
181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനായി ഫിലിപ് സാൾട്ടും ജോസ് ബട്ലറും ചേർന്ന് ആദ്യ വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്തു. തുടർന്ന് 25 റൺസ് നേടിയ ക്യാപ്റ്റൻ ബട്ലർ പുറത്തായി. മൂന്നാം നമ്പരിൽ ബാറ്റ് ചെയ്ത മോയിൻ അലി 10 പന്തിൽ 13 റൺസ് നേടി പുറത്തായതോടെ ഇംഗ്ലണ്ട് 10.1 ഓവറുകളിൽ 84/2 എന്ന സ്കോറിലേക്ക് വീണു.
എന്നാൽ പിന്നീട് സാൾട്ടും ബെയർസ്റ്റോയും ചേർന്ന് ടീമിന്റെ ചേസിങ്ങിനെ മുന്നോട്ട് നയിച്ചു.അവസാന അഞ്ച് ഓവറുകളിൽ 40 റൺസായിരുന്നു വെസ്റ്റിൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഈ സമയമാണ് റൊമാരിയോ ഷെഫേഡ് ബൗളിങ്ങിനെത്തുന്നത്.
ഷെഫേഡ് എറിഞ്ഞ പതിനാറാം ഓവറിൽ മൂന്ന് ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 30 റൺസാണ് ഫിൽ സാൾട്ട് അടിച്ചുകൂട്ടിയത്. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം നാലോവറിൽ 10 റൺസായി മാറി. 17.3 ഓവറുകളിൽ ടീം വിജയത്തിലെത്തുകയും ചെയ്തു.
സാൾട്ട് 47 പന്തിൽ ഏഴ് ബൗണ്ടറികളും അഞ്ച് സിക്സറുകളുമടക്കം 87 റൺസ് നേടിയും, ജോണി ബെയർസ്റ്റോ 26 പന്തിൽ അഞ്ച് ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 48 റൺസെടുത്തും പുറത്താകാതെ നിന്നു.