സ്വർണക്കടത്തു കേസിന്‍റെ ഗൂഢാലോചന തുടങ്ങിയത് ദുബായിൽ വച്ചെന്ന് പ്രതികളുടെ മൊഴി. സരിത്തും സന്ദീപും റമീസും ദുബായിൽ ഒരുമിച്ച് താമസിച്ചിരുന്നു. ഫൈസൽ ഫരീദ്, റബിൻസ് എന്നിവരുമായുളള ഇടപാടുകളും നടന്നത് ദുബായിൽ വെച്ചാണ്. സ്വപ്നയെ പിന്നീട് ഇവർ ഡിപ്ലോമാറ്റിക് സൗകര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നു.2014-ൽ സരിത്തും സന്ദീപും റമീസും ദുബായിലായിരുന്നു. അവിടെവെച്ചാണ് ഗൂഢാലോചനയ്ക്ക് തുടക്കം കുറിക്കുന്നത്. നയതന്ത്ര ബാഗിലൂടെ ഇതെങ്ങനെ കടത്തണമെന്നറിയുന്നതിന് വേണ്ടി ഒരു ഡമ്മി പരീക്ഷണം നടത്തി. ബാഗേജ് തടസ്സങ്ങളില്ലാതെ വിട്ടുകിട്ടുന്നതിന് വേണ്ടിയാണ് സ്വപ്നയെ ഇതിൽ ഉൾപ്പെടുത്തുന്നത്. പ്രതികൾ കസ്റ്റംസിന് നൽകിയ മൊഴികളിൽ നിന്നാണ് ഇത്തരം കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി സൗഹൃദം മാത്രമെന്ന് സന്ദീപും സ്വപ്നയും മൊഴി നൽകിയിട്ടുണ്ട്. പാർട്ടികളിലെല്ലാം ശിവശങ്കർ പങ്കെടുക്കാറുണ്ടായിരുന്നു എന്നും മൊഴിയിലുണ്ട്.