തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് പ്രതികരണം. ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കേണ്ട സാഹചര്യമില്ലെന്നും എറണാകുളം ജില്ലയിലെ സ്ഥിതി കൂടി പരിഗണിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതിതീവ്ര മഴ ആശങ്ക ഒഴിയുകയാണെങ്കിലും അതിശക്തമായ മഴയെ കരുതിയിരിക്കണം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്‍റെ ഗതിയും ശക്തിയും ഇപ്പോഴും ശക്തമായ മഴയ്ക്ക് അനുകൂലമാണ്.
ഞായറാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമർദ്ദവും മഴയ്ക്ക് കാരണമാകാം. ഇന്ന് രാത്രി കൂടി തിരുവനന്തപുരം മുതൽ പത്തനംത്തിട്ട വരെയുള്ള ജില്ലകളിലെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം നേര്യമംഗലം മുതൽ തൃശ്ശൂർ മലക്കപ്പാറ, വാൽപ്പാറ വരെയുള്ള വനമേഖലകളിൽ ഞായറാഴ്ച വരെ ശക്തമായ മഴ തുടർന്നേക്കും. പാലക്കാട് മണ്ണാർകാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർകോട് വന മേഖലകളിലും മഴ തുടരും.
ജില്ലകളിലെ മഴ ജാഗ്രതയുടെ ഭാഗമായി ആലപ്പുഴയിലും പത്തനംതിട്ടയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസറ്റ് 6) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പത്തനംതിട്ടയിലും ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ (6-8-22) പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചത്.