ദില്ലി: കോടതിയലക്ഷ്യക്കേസിൽ ഒളിവിൽപ്പോയ വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്ക് ശിക്ഷ വിധിച്ച് സുപ്രീം കോടതി. നാല് മാസം തടവും 2000 രൂപ പിഴയുമാണ് മല്യക്ക് ശിക്ഷയായി വിധിച്ചിരിക്കുന്നത്. 2017 ലും സമാനമായ കേസില്‍ മല്യയെ സുപ്രീംകോടതി ശിക്ഷിച്ചിരുന്നു. കോടതി ഉത്തരവുകൾ ലംഘിച്ച് 40 മില്യൺ ഡോളർ മക്കൾക്ക് കൈമാറിയതിനായിരുന്നു അന്നത്തെ ശിക്ഷ.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ് ബി ഐ) നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം നൽകിയ ഹർജിയിൽ മല്യക്കെതിരെ കോടതി അലക്ഷ്യ നടപടിയും ഓഫ്‌ഷോർ സ്ഥാപനമായ ഡിയാജിയോയിൽ നിന്ന് ലഭിച്ച 40 മില്യൺ ഡോളർ നിക്ഷേപിക്കാനും നിർദേശിക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പരസ്യമായി ലംഘിച്ച് മല്യ വസ്തുതകൾ മറച്ചുവെച്ച് മകൻ സിദ്ധാർത്ഥ് മല്യയ്ക്കും മക്കളായ ലിയാന മല്യയ്ക്കും താന്യ മല്യയ്ക്കും പണം കൈമാറിയെന്നായിരുന്നു ബാങ്കുകളുടെ ആരോപണം. പ്രവർത്തനരഹിതമായ തന്റെ കിംഗ്ഫിഷർ എയർലൈൻസ് ഉൾപ്പെട്ട 9,000 കോടി രൂപയുടെ ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയ കേസിലെ പ്രതിയാണ് മല്യ.