ഗോതമ്പിനെ പിന്തള്ളി ചക്ക

0
274

ചക്കയെയും ചക്ക ഉത്പന്നങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിക്കാൻ ഇന്ത്യൻ ഭക്ഷ്യവിപണി തയ്യാറാണെന്നാണ് ഓൺലൈൻ വിപണി നൽകുന്ന സൂചന. അതുകൊണ്ടു തന്നെയാവണം ഭക്ഷ്യവിഭവ സ്റ്റാർട്ടപ്പ് സംരഭങ്ങളിൽ ചക്ക അടിസ്ഥാനമാക്കിയുള്ളവയ്ക്ക് കൂടുതൽ പേർ മുമ്പോട്ടുവരുന്നത്. കേന്ദ്രസർക്കാരിന്റെ ‘ഒരു ജില്ല, ഒരു ഉത്പന്നം’ എന്ന പദ്ധതിയിൽ പത്തനംതിട്ട ജില്ലയെ ചക്കയ്ക്കായി മാറ്റിവെച്ചിരിക്കുന്നു. ഇത് ചക്ക സ്റ്റാർട്ട് സംരംഭകർക്ക് പ്രോത്സാഹനമാണ്.

പുതിയ ചക്ക ഉത്പന്നങ്ങളിൽ ഏറെ പ്രിയം ചക്കപ്പൊടിക്കാണ്. അതിന്റെ പ്രധാന കമ്പോളം ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളും ഉത്തരേന്ത്യയുമാണെന്ന് ചക്ക സംരംഭകരിൽ മുമ്പിൽ നിൽക്കുന്ന ആലുവ സ്വദേശി ജെയിംസ് ജോസഫ് പറയുന്നു. മൈക്രോസോഫ്റ്റിലെ ആത്യാകർഷക പദവി ഒഴിഞ്ഞ് കേരളത്തിലെത്തി ചക്കപ്പൊടി നിർമാണത്തിലേക്ക് കടക്കുമ്പോൾ ചക്ക ഏറെ പരിതാപകരമായ അവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

365 ദിവസവും ചക്കപ്പൊടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ജാക്ക് ഫ്രൂട്ട് 365’ എന്ന പേരിൽ അദ്ദേഹം സ്റ്റാർട്ടപ്പ് തുടങ്ങിയത്. 2021 ആയപ്പോഴേക്കും ആമസോണിൽ പലചരക്ക് ഇനങ്ങളിൽ ജെയിംസിന്റെ ജാക്ക് ഫ്രൂട്ട് 365, മികച്ച വിൽപ്പനയുള്ളവയുടെ പട്ടികയിൽ മൂന്നാംസ്ഥാനത്ത് വന്നു. ഒന്നാംസ്ഥാനത്ത് ബഹുരാഷ്ട്ര കമ്പനിയുടെ നൂഡിൽസ്, രണ്ടാമത് പ്രമുഖ ഇന്ത്യൻ ബ്രാൻഡ് ഉപ്പുപൊടി. മൂന്നാമത് ജെയിംസിന്റെ ചക്കപ്പൊടി സ്ഥാനം പിടിച്ചത് ജനപ്രിയ ബ്രാൻഡായ ഗോതമ്പ് പൊടിയെ പിന്തള്ളിയാണെന്നതാണ് ശ്രദ്ധേയം. ആമസോണിൽമാത്രം ഒരുകോടിയുടെ വിറ്റുവരവ് തന്റെ ഉത്പന്നത്തിനുണ്ടെന്ന് ജെയിംസ് പറഞ്ഞു. ഈ കുതിപ്പാവണം ഇപ്പോൾ കൂടുതൽ പേരെ ചക്ക സംരംഭകരാകാൻ പ്രേരിപ്പിക്കുന്നത്.

കേരളത്തിൽനിന്നുള്ള ചക്കയ്ക്ക് നല്ല പ്രകടനം കാഴ്ചവെക്കാനായതെങ്ങനെയെന്ന് ജെയിംസ് പറയുന്നു. പ്രമേഹമുള്ളവർക്ക് കഴിക്കാൻ പറ്റിയ ഭക്ഷണമാണെന്നും ഔഷധമൂല്യമേറെയുള്ളതാണെന്നും ചില പഠനങ്ങളിലൂടെ മനസ്സിലായപ്പോഴാണ് ഇതേപ്പറ്റി സർക്കാർ പഠനംനടത്തണമെന്ന് ആവശ്യപ്പെട്ടത്. 2016-ൽ ധനകാര്യ മന്ത്രി വളരെ അനുകൂലമായി പ്രതികരിച്ചു. പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ ചക്കയുടെ ക്ലിനിക്കൽ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അഞ്ചു കോടി രൂപ വകയിരുത്തി. എന്നാൽ, ചക്കയുടെ ക്ലിനിക്കൽ പഠനം ഇന്നേവരെ കേരളത്തിൽ നടന്നില്ല.

പക്ഷേ, ആന്ധ്രയിലെ ശ്രീകാകുളത്തുള്ള സർക്കാർ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ പഠനം നടന്നു. തൊണ്ണൂറുദിവസം തുടർച്ചയായി ചക്കപ്പൊടി കഴിച്ചവരിൽ ടൈപ്പ്-2 പ്രമേഹം നിയന്ത്രിക്കപ്പെട്ടതായി കണ്ടെത്തുകയും അമേരിക്കൻ ഡയബെറ്റിക് അസോസിയേഷന്റെ ജേണലിൽ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ അവിടത്തെ പത്രങ്ങളിലും ചാനലുകളിലും ഇത് വാർത്തയായി. ഇതോടെ ആ സംസ്ഥാനങ്ങളിൽനിന്ന് ചക്കപ്പൊടിക്കുവേണ്ടിയുള്ള അന്വേഷണം വർധിച്ചു.

2020-ലെ ദേശീയ സ്റ്റാർട്ടപ്പ് മിഷന്റെ ഭക്ഷ്യസംസ്കരണ വിഭാഗത്തിലുള്ള മികച്ച സംരംഭകത്വ അവാർഡ് ലഭിച്ചതാണ് പ്രധാന വഴിത്തരിവായത്. ഗൂഗിൾ മീറ്റിൽ പ്രധാനമന്ത്രിക്കു മുമ്പിൽ തന്റെ സംരംഭത്തെപ്പറ്റി രണ്ടുമിനിറ്റ് അവതരണത്തിന് ലഭിച്ച അവസരവും പ്രധാനമന്ത്രി ശ്രദ്ധാപൂർവം അതു കേട്ടതും പ്രധാനമന്ത്രിയുടെതന്നെ ട്വിറ്ററിലൂടെ ലക്ഷങ്ങൾ അതു കണ്ടതും ചക്കപ്പൊടിയുടെ തലവര മാറ്റിവരച്ചു. പിന്നെ ചക്കപ്പൊടിക്ക് വേണ്ടിയുള്ള അന്വേഷണപ്രവാഹം ജാക്ക് ഫ്രൂട്ട് വെബ്സൈറ്റിലേക്കും ആമസോണിലേക്കും പ്രവഹിച്ചു. വിപണിയിൽ പ്രിയമേറിയതോടെ റീട്ടെയിൽ ഷോപ്പുകളിലെ വ്യാപാരത്തിന് അനുസരിച്ച് വിതരണം ചിലപ്പോഴൊക്കെ പറ്റാതെ വന്നു. നിലവിലുള്ള ഫാക്ടറിക്ക്് പ്രതിദിനം 15 ടൺ ചക്ക സംസ്കരിക്കുന്നതിനുള്ള ശേഷിയേയുള്ളൂ. നിലവിലെ ആവശ്യം നിറവേറ്റാൻ അത് പോരാ. 60 ടണ്ണിന്റെ മറ്റൊരു ഫാക്ടറികൂടി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ജെയിംസ്.

LEAVE A REPLY

Please enter your comment!
Please enter your name here