തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം സസ്പെൻഡ് ചെയ്യപ്പെടുന്ന ആറാമത്തെ അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥനാണ് എം.ശിവശങ്കർ. അധികാരസ്ഥാനത്തിൽ ഏറ്റവും ഉന്നതൻ. സസ്പെൻഷനിലായവരിൽ 3 പേർ ഐഎഎസുകാരും 3 പേർ ഐപിഎസുകാരുമാണ്.
ശ്രീറാം വെങ്കിട്ടരാമൻ, അനുപം മിശ്ര എന്നിവരാണ് ശിവശങ്കറിനു പുറമേ സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥർ. ജേക്കബ് തോമസ്, ഇ.ജെ. ജയരാജ്, കെ. രാധാകൃഷ്ണൻ എന്നിവരാണ് സസ്പെൻഷൻ നേരിട്ട ഐപിഎസുകാർ.
മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലാണ് ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സസ്പെൻഡ് ചെയ്തത്. ഒടുവിൽ കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ഈ വർഷം മാർച്ചിൽ സർവീസിൽ തിരിച്ചെടുത്തു. കോവിഡ് നിയന്ത്രണങ്ങൾക്കിടെ ഉത്തർപ്രദേശിലേക്കു പോയ കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ മാർച്ചിലാണ് സസ്പെൻഡ് ചെയ്തത്.
2017 ൽ സർക്കാരിനെതിരെ പുസ്തകമെഴുതിയെന്ന പേരിലാണ് ഡിജിപി റാങ്കിലുള്ള ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. പലതവണ സസ്പെൻഷൻ കാലാവധി നീട്ടിയ ശേഷം 2019 ലാണ് ഇദ്ദേഹത്തെ തിരിച്ചെടുത്തത്. ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ചു കറങ്ങിയ കുറ്റത്തിനായിരുന്നു ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ഇ. ജെ. ജയരാജിനെ 2017ൽ സസ്പെൻഡ് ചെയ്‌തത്. കെഎസ്ഇബി വിജിലൻസ് എസ്പിയായിരുന്ന കെ. രാധാകൃഷ്ണൻ ഇടുക്കിയിൽ എക്സൈസ് വിജിലൻസ് എസ്പി ആയിരിക്കെ കഞ്ചാവ് കേസ് പ്രതികളുമായി ഒത്തു കളിച്ചെന്ന പേരിലാണ് സസ്പെൻഷൻ ലഭിച്ചത്. ഐപിഎസ് ലഭിച്ച് പ്രൊബേഷൻ കാലയളവിലായിരുന്നു സസ്പെൻഷൻ.
ഇത് കൂടാതെ സംവരണാനുകൂല്യം നേടാൻ വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ തലശ്ശേരി സബ് കളലക്ടർ ആസിഫ്. കെ. യൂസഫിനെതിരെ നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര പഴ്സനൽ മന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശം നൽകിയിട്ടുണ്ട്.