അനിയന്ത്രിത പ്ലാസ്റ്റിക് ഉപയോഗം നാടിന് ഏൽപ്പിക്കുന്ന ആഘാതം വലുതാണ്. സമുദ്രത്തിന്റെ ആഴം മുതൽ പർവത ശിഖരങ്ങളിൽ വരെ ഇന്ന് പ്ലാസ്റ്റിക്ക് അടിഞ്ഞുകിടക്കുന്നു. അതിന്റെ വലിയൊരു ഭാഗം മാലിന്യക്കൂമ്പാരങ്ങളിലാണ്. ഇതിലൊരു ചെറിയ ശതമാനം മാത്രമേ വിജയകരമായി പുനരുപയോഗം ചെയ്യപ്പെടുന്നുള്ളൂ. എന്നാലിതാ അസമിലെ ഗുവാഹത്തിയിലുള്ള ഒരു സ്‌കൂൾ പ്ലാസ്റ്റിക് റീസൈക്ലിംഗിന് മാതൃകയാവുകയാണ്.
ഈ സ്‌കൂൾ കുട്ടികളിൽ നിന്നും ഫീസായി വാങ്ങുന്നത് പ്ലാസ്റ്റിക് ആണ്. പ്ലാസ്റ്റിക് മാത്രം ഫീസായി വാങ്ങിക്കുന്ന പാവപ്പെട്ട കുട്ടികൾക്കായുള്ള സ്‌കൂളാണിത്. കുട്ടികൾ ആഴ്ചയിൽ 25 പ്ലാസ്റ്റിക് കുപ്പികൾ ഫീസായി കൊണ്ടുവരണം. നാഗാലാൻഡ് മന്ത്രി ടെംജെൻ ഇംന അലോങ് ആണ് ഈ സ്‌കൂളിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ദമ്പതികളായ പർമിത ശർമ്മയും മാസിൻ മുഖ്താറും ചേർന്ന് 2016ൽ സ്ഥാപിച്ചതാണ് ഈ സ്‌കൂൾ.
മാസിൻ അസമിൽ താമസിക്കുമ്പോൾ, അവിടെ പ്ലാസ്റ്റിക് മാലിന്യത്തിന്റെയും നിരക്ഷരതയുടെയും പ്രശ്‌നമുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. തുടർന്ന് രണ്ട് പ്രശ്നങ്ങളും പരിഹരിക്കാൻ, എല്ലാ ആഴ്ചയും പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് കുട്ടികൾക്ക് സൗജന്യമായി പഠിക്കാൻ കഴിയുന്ന ഒരു സ്‌കൂൾ അദ്ദേഹം സൃഷ്ടിക്കുകയായിരുന്നു.
കുട്ടികൾ പഠിക്കുന്നത്…
പാഠ്യവിഷയങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒരു വിദ്യാഭ്യാസ രീതിയല്ല ഈ സ്കൂൾ പിന്തുടരുന്നത്. ഇവിടെ കുട്ടികൾ ശേഖരിച്ചു കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് ഇഷ്ടികയും റോഡും ശൗചാലയവും വരെ നിർമ്മിക്കുന്നു. കൂടാതെ മുതിർന്ന വിദ്യാർത്ഥികൾ ചെറിയ കുട്ടികളെ പഠിപ്പിക്കുന്നു, അവർക്ക് ഇതിന് പണവും ലഭിക്കും. വിദ്യാർത്ഥികൾ മറ്റ് ഭാഷകൾ, പ്ലാസ്റ്റിക് റീസൈക്ലിംഗ്, മരപ്പണി, പൂന്തോട്ടപരിപാലനം എന്നിവയും പഠിക്കുന്നുണ്ട്. അസമിലെ ഈ സ്‌കൂൾ എല്ലാവർക്കും ഒരു മാതൃകയാണ്. പ്ലാസ്റ്റിക് പുന:രുപയോഗത്തെ കുറിച്ചുള്ള അവബോധം സമൂഹത്തിൽ സൃഷ്ടിക്കുക എന്നതുകൂടിയാണ് ഇതിലൂടെ സ്‌കൂൾ ലക്ഷ്യമിടുന്നത്.
വലിയ കുട്ടികൾ ചെറിയ കുട്ടികളെ പഠിപ്പിക്കുന്നു
മെന്റർഷിപ്പ് പിയർ-ടു-പിയർ ലേണിംഗ് മോഡൽ ആണ് സ്‌കൂൾ അവലംമ്പിക്കുന്ന മാതൃക. ഇതിന് കീഴിൽ മുതിർന്ന കുട്ടികൾ ചെറിയ കുട്ടികളെ പഠിപ്പിക്കും. വിദ്യാർത്ഥികൾ പഠനപരമായി മുന്നേറുമ്പോൾ അവരുടെ ശമ്പളം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കൂടുതൽ സമ്പാദിക്കാൻ കൂടുതൽ പഠിക്കൂ’ എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് മുഖ്താർ ഒരിക്കൽ ദ ഗാർഡിയനോട് പറഞ്ഞിരുന്നു. ‘ഈ പ്രോത്സാഹനം സമൂഹത്തിന് ശക്തമായ പ്രചോദനമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസത്തിനും സ്ഥിരതയ്ക്കും മാലിന്യമില്ലാതാക്കാനും വഴിയൊരുക്കുന്ന ഈ സംരംഭം വികസിപ്പിച്ചെടുത്തതിന് ദമ്പതികളെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്.