തൃക്കാര്‍ത്തിക പ്രഭയില്‍ തിളങ്ങി ശബരിമല; വ്യാഴാഴ്ച സന്നിധാനത്തെത്തിയത് 59053 അയ്യപ്പഭക്തർ

0
39

കഴിഞ്ഞദിവസങ്ങളിൽ ശബരിമലയിൽതിരക്ക് കുറവായിരുന്നെങ്കിലും ഇന്നലെ വൈകീട്ടോടെ വീണ്ടും തീർഥാടക പ്രവാഹത്തിന് സന്നിധാനം സാക്ഷിയായി

സന്നിധാനം: വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദിനമായ വ്യാഴാഴ്ച കാർത്തിക ദീപപ്രഭയിൽ തിളങ്ങി ശബരിമല സന്നിധാനം. വൈകിട്ട് ദീപാരാധനയ്ക്ക് തൊട്ടുമുമ്പാണ്‌ കാർത്തിക ദീപങ്ങൾ തെളിച്ചത്.തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ കളത്തില്‍ കാര്‍ത്തിക ദീപം കൊളുത്തി. തുടർന്ന് ദീപം കൽ വിളക്കുകളിലേക്ക് പകർന്നു.

സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങള്‍ തെളിയിച്ചു. തുടർന്ന് സന്നിധാനത്ത് കമ്പവിളക്ക് തെളിഞ്ഞു. വിവിധ വകുപ്പുകളുടെ ഓഫീസിന് മുന്നിലും കാർത്തിക ദീപങ്ങൾ തെളിഞ്ഞു. ജീവനക്കാരും തീർഥാടകരും ചേർന്ന് സന്നിധാനമാകെ കാർത്തിക ദീപം കൊളുത്തി. വലിയനടപ്പന്തൽ, പാണ്ടിത്താവളം, ദേവസ്വം, സർക്കാർ കെട്ടിടങ്ങൾ, വ്യാപാര സ്ഥാനങ്ങൾ, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും ദീപങ്ങൾ തെളിച്ചു.

വ്യാഴാഴ്ച രാവിലെ തിരക്ക്‌ ഒഴിഞ്ഞിരുന്നെങ്കിലും വൈകിട്ടോടെ സന്നിധാനത്തേക്ക് തീർഥാടകരുടെ വലിയ പ്രവാഹമായി. പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലും തിങ്ങിനിറഞ്ഞ് പുറത്തേക്ക്‌ നീങ്ങി. രാത്രിയിലും സന്നിധാനത്തേക്ക് തീർഥാടകർ പ്രവഹിച്ചു.

മണ്ഡല – മകരവിളക്ക് തീർഥാടനത്തിൻ്റെ 19ാം ദിവസമായ ഡിസംബർ 4, വ്യാഴാഴ്ച, രാവിലെ 12 മുതൽ വൈകുന്നേരം 7 വരെ സന്നിധാനത്തെത്തിയത് 59053 അയ്യപ്പഭക്തരാണ്.

സന്നിധാനത്ത് ആയുർവേദ ഡിസ്പെൻസറി 24 മണിക്കൂറും കർമ്മനിരതം

മണ്ഡല മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് സന്നിധാനത്തെ സർക്കാർ ആയുർവേദ ഡിസ്പെൻസറി 24 മണിക്കൂറും കർമ്മനിരതം. മലകയറിയെത്തുന്ന അയ്യപ്പഭക്തർക്കും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കും ഒരുപോലെ ആശ്വാസമേകുകയാണ് ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ഈ ചികിത്സാ കേന്ദ്രം.

നിലവിൽ പ്രതിദിനം ആയിരത്തിലധികം പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ഏഴ് ഡോക്ടർമാരും, 4 തെറാപ്പിസ്റ്റുകളും മറ്റ് സപ്പോർട്ടിങ് സ്റ്റാഫുകളും ഉൾപ്പെടെ 20 ജീവനക്കാരാണ് ഇവിടെയുള്ളത്. ഡിസ്പെൻസറിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്ന് ചാർജ് മെഡിക്കൽ ഓഫീസർ ഡോ. ഷൈൻ അറിയിച്ചു.

മലകയറ്റം കാരണം ഭക്തർക്കുണ്ടാകുന്ന പേശിവലിവ് , ശരീരവേദന എന്നിവ പരിഹരിക്കാൻ പഞ്ചകർമ്മ, മർമ്മ ചികിത്സകൾ ഇവിടെ നൽകിവരുന്നു

സന്നിധാനത്തെ തണുപ്പും തിരക്കും മൂലം പോലീസ് ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും ഉണ്ടാകുന്ന പനി, ശ്വാസകോശ അണുബാധ തുടങ്ങിയവയ്ക്കും ഫലപ്രദമായ ചികിത്സ നൽകുന്നുണ്ട്. മരുന്നുകൾക്ക് പുറമെ ഫ്യൂമിഗേഷൻ, ആവി പിടിക്കാനുള്ള സൗകര്യങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പതിനെട്ടാം പടിയിൽ ഭക്തരെ കയറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കുണ്ടാകുന്ന ചുമലുവേദനയ്ക്ക് വിദഗ്ദ്ധരായ തെറാപ്പിസ്റ്റുകളുടെ പരിചരണവും ലഭ്യമാണ്.

തീർഥാടന കാലയളവിൽ എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന മൂന്ന് ഡിസ്പെൻസറികളും മണ്ഡല – മകരവിളക്ക് കാലം അവസാനിക്കുന്നത് വരെ പൂർണ്ണതോതിൽ പ്രവർത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here