ശബരിമല നട ഇന്ന് അടയ്ക്കും; രാവിലെ തിരുവാഭരണ മടക്കഘോഷയാത്ര ആരംഭിക്കും

0
27

ആക്ഷേപങ്ങളോ പരാതികളോ ഇല്ലാത്ത മണ്ഡല മകരവിളക്ക് മഹോത്സവമാണ് സമാപിക്കുന്നതെന്ന് ശബരിമല എഡിഎം അരുണ്‍ എസ് നായര്‍

സന്നിധാനം: ശബരിമല തീര്‍ഥാടനത്തിന് സമാപനം കുറിച്ച് ക്ഷേത്രനട ഇന്ന് അടയ്ക്കും. രാവിലെ പന്തളം കൊട്ടാരം രാജപ്രതിനിധി നാരായണ വര്‍മയുടെ ദര്‍ശനത്തിന് ശേഷം രാവിലെ 6:30 ന് നട അടയ്ക്കും. രാവിലെ അഞ്ച് മണിയ്ക്കാണ് നട തുറക്കുക. കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടക്കും. തുടർന്ന് തിരുവാഭരണ മടക്ക ഘോഷയാത്ര സ്രാമ്പിക്കല്‍ കൊട്ടരാത്തിലേക്ക് ആരംഭിക്കും.

പെരിയസ്വാമി മരുതുവന ശിവന്‍കുട്ടി നേതൃത്വം നൽകുന്ന 30 അംഗ സംഘമാണ് തിരുവാഭരണ പേടകുമായി മടങ്ങുക. ജനുവരി 23 വെള്ളിയാഴ്ച വൈകിട്ട് സംഘം പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും. ശബരിമല തീര്‍ഥാടനത്തിന് സമാപനം കുറിച്ച് മാളികപ്പുറം മണിമണ്ഡപത്തിന് മുന്നില്‍ ഇന്നലെ ഗുരുതി നടന്നു.

ഹരിവരാസനം ചൊല്ലി സന്നിധാനം നട അടച്ചശേഷം പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. മണിമണ്ഡപത്തിന് മുന്നില്‍ വാഴപ്പോളയും കുരുത്തോലയും ഉപയോഗിച്ച് 64 കണ്ണങ്ങളുള്ള അഞ്ച് കളം തീര്‍ത്ത് നടുവില്‍ പന്തം കൊളുത്തി. നിലവിളക്ക്, പൂക്കുല, പൂമാല എന്നിവ കൊണ്ട് അലങ്കരിച്ചു.

സന്ധ്യയ്ക്ക് സന്നിധാനത്തേയ്ക്ക് മടങ്ങിയ രാജപ്രതിനിധി ഹരിവരാസനത്തിന് ശേഷം തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ചടങ്ങ്. മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും കുഴച്ചുണ്ടാക്കിയ ചുവന്ന നിണം തര്‍പ്പണം ചെയ്ത് കുമ്പളങ്ങ വെട്ടി. പ്രസാദം ഭക്തര്‍ക്ക് വിതരണം ചെയ്തു. ഗുരുതിക്ക് മുമ്പായി മാളികപ്പുറം നടഅടച്ച് മേല്‍ശാന്തിയും സന്നിധാനത്തേയ്ക്ക് മടങ്ങിയിരുന്നു.

രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ കര്‍മികള്‍ മണിമണ്ഡപം പൂട്ടി താക്കോല്‍ ദേവസ്വം അധികൃതര്‍ക്ക് കൈമാറി. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആറു ദിവസം മാത്രമാണ് മണിമണ്ഡപം തുറന്നത്.

സന്നിധാനം ആയുര്‍വേദ ആശുപത്രിയില്‍ തീര്‍ഥാടന കാലത്ത് ചികിത്സ തേടിയത് 63,785 ഭക്തര്‍. പേശീവലിവ്, ശരീരവേദന, ചുമ, തുമ്മല്‍, ജലദോഷം, നീര്‍ക്കെട്ട് തുടങ്ങിയ അസുഖത്തിനാണ് കൂടുതല്‍ പേര്‍ ചികിത്സയ്ക്ക് എത്തിയത്. 10,807 പേര്‍ക്ക് തിരുമല്‍, ലേപനം, ആവി പിടിക്കല്‍, നസ്യം തുടങ്ങിയ വിവിധ തെറാപ്പി നല്‍കി. ഒമ്പത് ഘട്ടങ്ങളിലായാണ് ജീവനക്കാരെ ആശുപത്രിയില്‍ ജോലിക്ക് നിയോഗിച്ചത്

ഓരോ ഘട്ടത്തിലും ഏഴു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍. ജനുവരി 12 മുതല്‍ കോഴിക്കോട് സ്വദേശി ഡോ. അനില്‍ കുമാറാണ് ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍. മൂന്ന് ഫാര്‍മസിസ്റ്റ്, നാല് തെറാപ്പിസ്റ്റ്, മൂന്ന് അറ്റന്‍ഡേഴ്‌സ്, മൂന്ന് ക്ലീനിങ്ങ് ജീവനക്കാരും കൂടെയുണ്ട്. കഴിഞ്ഞ ദിവസം ചാര്‍ജ് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ 12 ജീവനക്കാര്‍ ചേര്‍ന്ന് സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തില്‍ ഭക്തിഗാനസുധ അവതരിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here