രോഗികൾക്ക് ആശ്വാസം; മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു

0
5

തിരുവനന്തപുരം: സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് സമരം ഒരാഴ്ചത്തേക്ക് മാറ്റിവെച്ചതായി മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ . ഇതോടെ മെഡിക്കൽ കോളേജുകളിൽ മുടങ്ങിയിരുന്ന ഒപി, അധ്യയനം, ശസ്ത്രക്രിയകൾ എന്നിവ പുനരാരംഭിക്കും. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിലും ആശുപത്രികളുടെ നിലവാരം വർദ്ധിപ്പിക്കുന്ന കാര്യത്തിലും സർക്കാർ നൽകിയ ഉറപ്പിനെത്തുടർന്നാണ് ഈ നടപടിയെടിയെന്ന് സംഘടന അറിയിച്ചു.

ഒപി, അധ്യയനം, മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ എന്നിവയിൽ നിന്നുള്ള വിട്ടുനിൽക്കാനെടുത്ത തീരുമാനമാണ് അടുത്ത ഒരാഴ്ച്ചത്തേക്ക് താൽക്കാലികമായി മാറ്റിവെച്ചിരിക്കുന്നത്. നിരാഹാര സമരവും നിർത്തിവച്ചു. ആരോഗ്യ മന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി കെജിഎംസിടിഎ ഭാരവാഹികൾ നടത്തിയ ചർച്ചകളിലാണ് അനുകൂല തീരുമാനമുണ്ടായത്.

18 മാസത്തെ കുടിശ്ശിക ഇപ്പോൾ തന്നെ അനുവദിക്കാമെന്ന് സംസ്ഥാന സർക്കാർ സമ്മതിച്ചിട്ടുണ്ട്. ബാക്കി 39 മാസത്തെ തുക നിയമപരമായ തീരുമാനങ്ങൾക്ക് അനുസരിച്ച് നൽകാമെന്നും ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പു നൽകി. തുക എത്രയും വേഗം ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പ് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും സംഘടനാ പ്രതിനിധികളെ അറിയിച്ചു.

കൂടാതെ തസ്തികകളുടെ എണ്ണം വർദ്ധിപ്പിക്കൽ ഉൾപ്പെടെ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കാമെന്ന് നേരത്തെ തന്നെ അധികൃതർ ഉറപ്പു നൽകിയിരുന്നു. സമരം തുടങ്ങിയതിനു ശേഷം ഇതിന്റെ ഭാഗമായി കുറച്ച് പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കാസർഗോഡ്, വയനാട് മെഡിക്കൽ കോളേജുകളിലായി ഡോക്ടർമാരുടെ 44 തസ്തികകൾ സമരത്തെ തുടർന്ന് 2025 നവംബറിൽ സൃഷ്ടിച്ചിരുന്നു. പൊതുസമൂഹത്തിനായി ഈ സമരം നൽകിയ സംഭാവനയായി ഇതിനെ വിലയിരുത്തണമെന്ന് സംഘടന അഭ്യർത്ഥിച്ചു.

മെഡിക്കൽ കോളേജുകളുടെ പ്രവർത്തന നിലവാരം വർദ്ധിപ്പിക്കുവാൻ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രവേശന തസ്തികയിലെ ശമ്പള കുറവ് സമരത്തിൻറെ ആദ്യഘട്ടത്തിൽ പരിഹരിച്ചത് മെഡിക്കൽ കോളജുകളിലേക്ക് കൂടുതൽ യുവ ഡോക്ടർമാർ എത്താനും അതുവഴി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളും പുതുതായി സൃഷ്ടിക്കാൻ പോകുന്ന തസ്തികകളും നികത്താനും കാരണമാകും എന്ന് കരുതുന്നതായി സംഘടന പറഞ്ഞു. ഇത് മെഡിക്കൽ കോളജുകൾ തകർച്ചയിലേക്ക് പോകുന്നത് ഒഴിവാക്കാൻ സഹായിക്കും. മെഡിക്കൽ കോളേജുകളുടെ നിലവാരം ഉയർത്തുവാൻ വേണ്ടിയുള്ള മറ്റ് ക്രിയാത്മകമായ നിർദ്ദേശങ്ങളുമായി സംഘടന ഇനിയും മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഇപ്പോൾ നൽകിയ ഉറപ്പുകൾ പാലിക്കുവാനുള്ള ഉത്തരവുകൾ ഇറങ്ങിയെങ്കിൽ മാത്രമേ ഈ ഉദ്യമത്തിൽ നിന്ന് തങ്ങൾ പിൻവാങ്ങൂ എന്ന് സംഘടന അറിയിച്ചിട്ടുണ്ട്. ഉത്തരവിറങ്ങുന്നില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും.

LEAVE A REPLY

Please enter your comment!
Please enter your name here