രണ്ടാം പിണറായി വിജയൻ സർക്കാരിലെ അവസാന നിയമസഭാ സമ്മേളനമാണ് ആരംഭിക്കാൻ പോകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബജറ്റ് അവതരണം
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20 ന് തുടങ്ങുമെന്ന് സ്പീക്കർ എഎൻ ഷംസീർ. ഗവർണറുടെ നയപ്രഖ്യാപനം 20ന് നടക്കും. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്നും സ്പീക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമാധാനപരമായ സഭാ സമ്മേളനം ആകും ഇത്തവണത്തെതെന്നും ഭരണപക്ഷവും പ്രതിപക്ഷവും സഭയുമായി നല്ല രീതിയിൽ സഹകരിക്കുന്നുവെന്നും സ്പീക്കർ പറഞ്ഞു. നിയമസഭ പുസ്തകോത്സവം മികച്ച വിജയാമായിരുന്നു. രണ്ട് ലക്ഷത്തിലധികം പേരാണ് പുസ്തകമേളയിൽ എത്തിയത്. ഇന്ത്യയ്ക്ക് മാതൃകയാകുന്ന രീതിയിൽ പുസ്തകോത്സവം സംഘടിപ്പിക്കാൻ സാധിച്ചു. നിയമസഭ പുസ്തകോത്സവത്തിൻ്റെ അഞ്ചാമത് എഡിഷൻ 2027 ജനുവരി 7 മുതൽ നടക്കുമെന്നും സ്പീക്കർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനക്കണമെങ്കിൽ നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും ഷംസീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രിവിലേജസ് ആൻ്റ് എത്തിക്സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാൾ പരാതി നൽകണം. അത്തരത്തിലൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല.
രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ല. സഭയുടെ അന്തസിന് എങ്ങനെയാണ് ഇത് കളങ്കമാവുകയെന്നും സ്പീക്കർ ചോദിച്ചു. വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലലോ. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണം. ചില സാമാജികരുടെ ഭാഗത്ത് തെറ്റുണ്ടായാൽ എല്ലാവരെയും മോശമാക്കരുതെന്നും ജനം നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും എഎൻ ഷംസീർ പറഞ്ഞു.
അതേസമയം നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ നാലാം പതിപ്പിന് കൊടിയിറങ്ങുമ്പോൾ മനസ്സിൽ നിറയെ സംതൃപ്തിയും പറഞ്ഞറിയിക്കാനാവാത്ത സന്തോഷവുമാണെന്ന് സ്പീക്കർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. കഴിഞ്ഞ ഒരാഴ്ചയായി ഈ അങ്കണം അക്ഷരാർത്ഥത്തിൽ ഉണർന്നിരിക്കുകയായിരുന്നു. വെറുമൊരു പുസ്തകമേളയായിരുന്നില്ല ഇത്, മറിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ നടന്ന ജനങ്ങളുടെ ഉത്സവമായിരുന്നു.
സമാപന സമ്മേളനത്തിൽ ബഹുമാനപ്പെട്ട ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞത് പോലെ, “പുസ്തകങ്ങൾ അക്ഷരക്കൂട്ടങ്ങളല്ല, നമ്മുടെ ഉത്തമ സുഹൃത്തുക്കളാണ്”. വരുംതലമുറയെ കൈപിടിച്ചുയർത്താൻ വായനയോളം വലിയ മറ്റൊരു ആയുധമില്ലെന്ന് ഈ നാളുകൾ നമ്മെ ഓർമ്മിപ്പിച്ചു. നമ്മുടെ സാംസ്കാരിക വൈവിധ്യങ്ങളെ വാനോളം പ്രശംസിച്ച മൗറീഷ്യസ് മുൻ പ്രസിഡൻ്റ് ഡോ. അമീന ഗുരീബ് ഫക്കീമിൻ്റെ സാന്നിധ്യവും മേളയ്ക്ക് തിളക്കമേകിയെന്നും സ്പീക്കർ പറഞ്ഞു.








