വിഷു ആശംസാ പോസ്റ്ററിൽ വിവാദം, ചേർത്തലയിൽ രണ്ട് പേർ അറസ്റ്റിൽ

0
63

വിഷു ദിനത്തിൽ ഭഗവാൻ കൃഷ്ണന്റെ ചിത്രത്തിനൊപ്പം കുഴിമന്തിയുടെ ചിത്രം ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവെച്ച സംഭവത്തിൽ ആലപ്പുഴ ചേർത്തലയിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തലയിലെ ‘മെഹർ മന്തി ആൻഡ് ഗ്രിൽസ്’ (Mehar Mandi & Grills) എന്ന റെസ്റ്റോറന്റിന്റെ ഉടമകളായ അർഷാദ്, ഷംനാസ് എന്നിവരെയാണ് ചേർത്തല പോലീസ് കസ്റ്റഡിയിലെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് നടപടി.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 192 (കലാപമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രകോപനം) പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏപ്രിൽ 15-ന് വിഷു ദിനത്തിലാണ് വിവാദമായ പോസ്റ്റർ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി പ്രത്യക്ഷപ്പെട്ടത്. ശ്രീകൃഷ്ണൻ്റെ ചിത്രത്തിന് മുന്നിൽ കുഴിമന്തിയും ചിക്കൻ വിഭവങ്ങളും ഇരിക്കുന്ന രീതിയിലുള്ള ചിത്രമാണ് വിശ്വാസികളെ ചൊടിപ്പിച്ചത്.

ആസൂത്രിതമെന്ന് ഹിന്ദു സംഘടനകൾ

വിഷു പോസ്റ്ററിനെതിരെ ഹിന്ദു ഐക്യവേദി, വിഎച്ച്പി തുടങ്ങിയ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഭഗവാൻ കൃഷ്ണനെ മാംസാഹാരത്തിനൊപ്പം ചിത്രീകരിച്ചത് ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് കെ പി ശശികല ടീച്ചർ ഉൾപ്പെടെയുള്ള നേതാക്കൾ ആരോപിച്ചു.

മനോരമ കവലയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിന് മുന്നിലേക്ക് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. ഇതേത്തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. തണ്ണീർമുക്കം സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

മറുപടിയുമായി ഹോട്ടലുടമ

വിവാദമായതോടെ വിശദീകരണവുമായി റെസ്റ്റോറന്റ് ഉടമ ഷമീർ രംഗത്തെത്തി. പോസ്റ്റർ നിർമ്മിക്കാൻ ഒരു മൂന്നാം കക്ഷി ഏജൻസിയെയാണ് ഏൽപ്പിച്ചതെന്നും അവരുടെ അറിവില്ലായ്മ കൊണ്ടാണ് ഇത്തരമൊരു ചിത്രം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. “മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല. ചിത്രം അനുചിതമാണെന്ന് കണ്ടപ്പോൾ തന്നെ അത് നീക്കം ചെയ്യുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്തു,” ഉടമ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

ഹോട്ടലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ഈ ചിത്രം പങ്കുവെച്ചിട്ടില്ലെന്നും ഉടമയുടെ വ്യക്തിഗത വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി മാത്രമാണ് ഇത് ഇട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു.

അന്വേഷണം തുടരുന്നു

പ്രതികളെ സ്റ്റേഷനിൽ വിളിപ്പിച്ചു മൊഴിയെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. എന്നാൽ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ചിത്രം വ്യാപകമായി പ്രചരിച്ചത് മേഖലയിൽ സാമുദായിക സംഘർഷത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് പോലീസ് കരുതൽ നടപടികൾ സ്വീകരിക്കുന്നത്. ആസൂത്രിതമായ നീക്കമാണെന്ന് ആരോപിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here