അഗ്നിപര്‍വതം പൊട്ടിത്തെറിച്ചുണ്ടായ പൊടിപടലങ്ങള്‍ വിമാനങ്ങള്‍ക്ക് സുരക്ഷാ പ്രശ്നം സൃഷ്‌ടിക്കും. പൈലറ്റുമാരുടെ കാഴ്‌ചയെ ബാധിച്ചേക്കും. ആശയവിനിമയവും പ്രതിസന്ധിയിലാവും.
എത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ പുകയും ചാരവും ഇന്ത്യന്‍ മേഖലയിലേക്ക് സഞ്ചരിക്കുന്നത് മണിക്കൂറില്‍ 100 മുതല്‍ 120. കി. മി. വേഗത്തില്‍. ചാരവും സള്‍ഫര്‍ ഡയോക്‌സൈഡും പൊടിയും ഉള്‍പ്പെടെയുള്ള പുകപടലം നീങ്ങികൊണ്ടിരിക്കുന്നത് 15,000 നും 45,000 നും അടി ഉയരത്തിലാണ്.
എന്നാല്‍ ഇത് ചൈനയിലേക്ക് നീങ്ങുന്നുണ്ടെന്നും ചൊവ്വാഴ്ച ( നവംബര്‍ 25) വൈകുന്നേരം 7.30 തോടെ ഇന്ത്യയില്‍ നിന്നും നീങ്ങുമെന്നും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള പുകയും ചാരമേഘങ്ങളും ഇന്ത്യ, യെമന്‍, ഒമാന്‍, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് നീങ്ങിയതോടെ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചാരത്തിന്‍റെ അളവ് വര്‍ധിക്കുന്നതിന് വിമാനത്തിന്‍റെ എഞ്ചിനുകളെ ബാധിക്കുന്നതിനാലാണ് സര്‍വീസുകള്‍ നിര്‍ത്തി വച്ചത്.
പുകപടലം ഗുജറാത്ത് ഡല്‍ഹി – എന്‍സി ആര്‍ , രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നീങ്ങിയിരിക്കുകയാണ്. മാത്രമല്ല ചാരത്തിന്‍റെ അളവ് വര്‍ധിച്ചതായും കണ്ടെത്തിയിരുന്നു. കടുത്ത വായുമലിനീകരണം നേരിടുന്ന ഡല്‍ഹിക്ക് മുകളിലും പുകപടലം കൂടിയതോടെ സ്ഥിതി രൂക്ഷമാകുന്ന ആശങ്കയുണ്ട്. ഇതോടെയാണ് ഡയറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന കമ്പനികള്‍ക്ക് മുന്നറിയിപ്പുകള്‍ തിങ്കളാഴ്‌ച നല്‍കിയത്. പുകപടലം കാരണം ആകാശ എയര്‍, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, കെ എല്‍ എം എന്നീ വിമാനങ്ങള്‍ തിങ്കളാഴ്‌ച റദ്ദാക്കിയിരുന്നു.
എന്നാല്‍ പുകപടലം ചൈനയിലേക്ക് നീങ്ങുന്നുണ്ടെന്നും വൈകുന്നേരം 7.30 തോടെ ഇന്ത്യന്‍ അന്തരീക്ഷ മേഖലയില്‍ നിന്നും നീങ്ങുമെന്നും ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.
“ചാരമേഘം ഗുജറാത്തിൽ (പടിഞ്ഞാറ് ഭാഗത്ത്) പ്രവേശിച്ച് രാത്രി 10 മണിയോടെ രാജസ്ഥാൻ, വടക്കുപടിഞ്ഞാറൻ മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് നീങ്ങും, പിന്നീട് അത് ഹിമാലയത്തെയും മറ്റ് പ്രദേശങ്ങളെയും നീങ്ങും,” ഇന്ത്യമെറ്റ്‌സ്‌കൈ വെതറിനെ ഉദ്ധരിച്ച് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളും അഗ്നപര്‍വ്വത ബാധിത പ്രദേശങ്ങളും വ്യോമ മേഖലകളിലൂടെയും പറക്കുന്നത് പുതിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിമാനക്കമ്പനികളോട് നിര്‍ദേശിച്ചു.
റണ്‍വേകളിലും ടാക്‌സികളിലും നിരന്തര നിരീക്ഷണം നടത്താനും അമിതമായ ചാരത്തിന്‍റെ അളവ്, പുകപടലം ഉള്‍പ്പെടെയുള്ളവ കണ്ടാല്‍ ഉടന്‍ വിവരം അറിയിക്കണമെന്നും അമിതമായ ചാരം വൃത്തിയാക്കാനും വിമാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. അഗ്നിപർവ്വത ചാരം വിമാനത്താവള പ്രവർത്തനങ്ങളെ ബാധിച്ചാൽ, ബന്ധപ്പെട്ട ഓപ്പറേറ്റർ ഉടൻ തന്നെ റൺവേകൾ, ടാക്സിവേകൾ, ഏപ്രണുകൾ എന്നിവ പരിശോധിക്കണമെന്ന് ഡിജിസിഎ അറിയിച്ചു.
മലിനീകരണത്തെ ആശ്രയിച്ച്, പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടാം, കൂടാതെ യാത്ര പുനരാരംഭിക്കുന്നതിന് മുമ്പ് വൃത്തിയാക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും യറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിമാനക്കമ്പനികളോട് നിര്‍ദേശിച്ചു. അഗ്നിപർവ്വത ചാര മേഘവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കാനും ഉപഗ്രഹ ചിത്രങ്ങൾ, കാലാവസ്ഥാ വിവരം എന്നിവ അപ്‌ഡേറ്റ് ചെയ്യാനും ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അഗ്നിപര്‍വത സ്ഫോടനം കാരണമുള്ള പൊടിപടലങ്ങള്‍ വിമാനങ്ങള്‍ക്ക് സുരക്ഷാ പ്രശ്നം സൃഷ്‌ടിച്ചേക്കാം. പൊടിപടലങ്ങള്‍ വിമാന എന്‍ജിനില്‍ കയറി ടര്‍ബൈന്‍ ബ്ലേഡുകളും പ്രൊപ്പല്ലറും തകരാറിലാക്കാം. കോക്പിറ്റ് ജാലകങ്ങളില്‍ ഉരഞ്ഞ് മങ്ങലേല്‍പ്പിത്തുന്നത് പൈലറ്റുമാരുടെ കാഴ്‌ചയെ ബാധിച്ചേക്കും. ആശയവിനിമയവും തകതരാറിലാക്കും. ഇത്തരം കാരണങ്ങള്‍ക്കൊണ്ടാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.
12000 വര്‍ഷം നിര്‍ജീവാവസ്ഥയില്‍ സ്ഥിതി ചെയ്‌ത ശേഷമാണ് ഹയ്ലി ഗുബ്ബി അഗ്നിപര്‍വതം പൊട്ടിത്െറിച്ചത്. 14 കിലോമീറ്റര്‍ ചാരം ഉയര്‍ന്നു പൊങ്ങിയത്.






