ഉത്തേജക മരുന്ന് ഉപയോഗം: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് മഞ്ജു ബാലയ്ക്ക് അഞ്ച് വർഷത്തെ വിലക്ക്

0
30

ഹൈദരാബാദ്: 2014 ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ ജേതാവായ ഇന്ത്യൻ ഹാമർ ത്രോ താരം മഞ്ജു ബാലയ്ക്ക് അഞ്ച് വർഷത്തെ വിലക്ക്. നിരോധിത വസ്‌തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) സമിതി (എഡിഡിപി) വിലക്ക് വിധിച്ചത്.

ഇന്ത്യയിലെ ഏറ്റവും പരിചയസമ്പന്നയായ ഹാമർ ത്രോ താരമായ മഞ്ജു, ലോക ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) കോഡ് പ്രകാരം നിരോധിച്ചിരിക്കുന്ന ഡീഹൈഡ്രോക്ലോറോമീഥൈൽ-ടെസ്റ്റോസ്റ്റിറോൺ (ഒരു അനാബോളിക് സ്റ്റിറോയിഡ്), എസ്എആർഎംഎസ് എൽജിഡി-4033 (ലിഗാൻഡ്രോൾ) എന്നിവ ഉപയോഗിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. 2025 ഒക്ടോബറിൽ പുറപ്പെടുവിച്ച എഡിഡിപിയുടെ വിധി താരത്തിന്‍റെ സസ്‌പെൻഷൻ സ്ഥിരീകരിച്ചു.

2024 ജൂലൈ 10 മുതൽ മഞ്ജുവിന്‍റെ വിലക്ക് പ്രാബല്യത്തിൽ വരുമെന്നും 2029 പകുതി വരെ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ നിന്ന് മഞ്ജുവിനെ ഒഴിവാക്കുമെന്നും പാനൽ അറിയിച്ചു. സസ്‌പെൻഷൻ കാലയളവിൽ അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്‌ഐ) അല്ലെങ്കിൽ മറ്റ് അനുബന്ധ സംഘടനകൾ അനുവദിക്കുന്ന ഏതൊരു പരിപാടിയിലും മത്സരിക്കുന്നതിൽ നിന്നോ, തിരഞ്ഞെടുക്കുന്നതിൽ നിന്നോ, പങ്കെടുക്കുന്നതിൽ നിന്നോ ബാലയെ വിലക്കുന്നതാണ് ഈ വിധി. ഔദ്യോഗിക റാങ്കിംഗിനും ദേശീയ ടീം പരിഗണനയ്ക്കുമുള്ള യോഗ്യതയും താരത്തിനു നഷ്ടപ്പെടും.35 കാരിയായ താരം നിരവധി കോണ്ടിനെന്‍റൽ മീറ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്, ഒരുകാലത്ത് വനിതാ ഹാമർത്രോയിൽ രാജ്യത്തിന്‍റെ മുൻനിര പ്രതീക്ഷകളിൽ ഒന്നായിരുന്നു.

അതേസമയം ഉത്തേജക കുറ്റത്തിന് മോഹൻ സൈനിക്ക് നാല് വർഷത്തെ വിലക്കും ലഭിച്ചു. കൂടാതെ ഗോപാല കൃഷ്‌ണന്‍, അമിത് കുമാർ, രാജ്‌വർദ്ധൻ സഞ്ജയ് വാസ്‌കർ എന്നീ മൂന്ന് ബോഡി ബിൽഡർമാരെ ആറ് വർഷത്തേക്ക് വിലക്കിയപ്പോൾ, മറ്റൊരു ബോഡി ബിൽഡർ ശുഭം മഹാരയ്ക്ക് നാല് വർഷത്തെ സസ്‌പെൻഷൻ ലഭിച്ചു. നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പോസിറ്റീവ് പരീക്ഷിച്ചതിനെ തുടർന്ന് ബോക്സിംഗിൽ സുമിതിനെ രണ്ട് വർഷത്തേക്ക് വിലക്കുകയും, കനോയിസ്റ്റ് നിതിൻ വർമ്മയെയും ബാസ്‌കറ്റ്ബോള്‍ താരം ശിവേന്ദ്ര പാണ്ഡെയെയും യഥാക്രമം നാല് വർഷത്തേക്കും ആറ് വർഷത്തേക്കും സസ്പെൻഡ് ചെയ്‌തു.

സ്പ്രിന്‍റര്‍ ഹിമാനി ചന്ദേലിന് 2024-ൽ ഏർപ്പെടുത്തിയ നാല് വർഷത്തെ വിലക്ക് ആന്‍റി-ഡോപ്പിംഗ് അപ്പീൽ പാനൽ (ADAP) ശരിവയ്‌ക്കുകയും താരത്തിന്‍റെ അപ്പീൽ തള്ളുകയും ചെയ്‌തു. മുൻ തീരുമാനം റദ്ദാക്കാൻ തക്കതായ കാരണങ്ങളൊന്നും പാനൽ കണ്ടെത്തിയില്ല, ഇത് ഉത്തേജക ലംഘനങ്ങൾക്കെതിരായ നാഡയുടെ ശക്തമായ നിലപാടാണ് ശക്തിപ്പെടുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here