തമിഴ്നാട്ടിൽ അതിനിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ആദ്യമെത്തിയ പ്രമുഖരിൽ ഒരാളായിരുന്നു തമിഴ് നടനും റേസറുമായ തല അജിത് കുമാർ. വെള്ള ഷർട്ടും പാന്റും അതിന് അനുയോജ്യമായ ബ്ലേസറും ധരിച്ചാണ് താരം ചെന്നൈ തിരുവാന്മിയൂരിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനായി എത്തിയത്. താരം വോട്ട് ചെയ്യാനായി എത്തുന്നതും ആരാധകരുടെ ആർപ്പുവിളികളും ആവേശവും അടങ്ങിയ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
താരത്തിന്റെ പേര് വിളിച്ച് പറഞ്ഞും സ്നേഹം പ്രകടിപ്പിച്ചും തടിച്ചുകൂടിയ ആരാധകരാൽ പോളിംഗ് ബൂത്ത് പരിസരം അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളുകയായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ഏറെ പാടുപെട്ടു. ആരാധകരുടെ വലിയ ആരവങ്ങളിൽ രക്ഷ നേടാനായി താരം കാതുകൾ കൈകൾ കൊണ്ട് പൊത്തിപ്പിടിക്കുന്നത് പുറത്തുവന്ന വീഡിയോകളിൽ കാണാം.
മറ്റൊരു വീഡിയോയിൽ പോലീസ് ഉദ്യോഗസ്ഥർ വഴിമാറി കൊടുക്കുന്നതിനിടയിലൂടെ ജനക്കൂട്ടത്തിനിടയിലൂടെ അജിത്ത് നടന്ന് പോകുന്നതാണ് കാണാനാവുക. ആരാധകരുടെ ആവേശത്താലുള്ള തിരക്കിനിടയിലും താരം തന്റെ വോട്ട് രേഖപ്പെടുത്താനായി എത്തിയത് തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ വലിയ പങ്കാളിത്തത്തിന് പ്രചോദനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി ബുധനാഴ്ചയാണ് താരം ബെൽജിയത്തിൽ നിന്ന് തമിഴ്നാട്ടിൽ തിരിച്ചെത്തിയത്. അന്താരാഷ്ട്ര റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള 24H എൻഡുറൻസ് റേസിൽ (24H endurance race) പങ്കെടുത്ത അജിത്തും സംഘവും രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പോർച്ചുഗൽ, ഇറ്റലി, ജർമ്മനി തുടങ്ങി വിവിധ രാജ്യങ്ങളിൽ നടക്കുന്ന നിരവധി റേസിംഗ് മത്സരങ്ങൾ ഉൾപ്പെടുന്ന തന്റെ 2026-ലെ കലണ്ടർ ഈ വർഷം ആദ്യം താരം പങ്കുവെച്ചിരുന്നു.
സിനിമാ രംഗത്ത്, 2025-ലെ സൂപ്പർ ഹിറ്റ് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ക്ക് (Good Bad Ugly) ശേഷം സംവിധായകൻ ആധിക് രവിചന്ദ്രനുമായി അജിത് വീണ്ടും ഒന്നിക്കേണ്ടതായിരുന്നു. ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന സിനിമ നിലവിൽ ചില അജ്ഞാത കാരണങ്ങളാൽ മാറ്റിവെച്ചിരിക്കുകയാണ്. ഈ സിനിമയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തമിഴകത്ത് ഇത്തവണ റെക്കോർഡ് പോരാട്ടം
തമിഴ്‌നാട്ടിലെ നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ജനവിധിയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. 234 മണ്ഡലങ്ങളിലായി 4,654 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. മുൻ നിയമസഭാ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഗണ്യമായ വർദ്ധനവാണ് സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.
ഇത്തവണത്തെ ഈ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന കാരണം പുതിയ പ്രാദേശിക കക്ഷികളുടെ സജീവ പങ്കാളിത്തമാണ്. നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നുവെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും ടി.വി.കെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്.









