പത്തനംതിട്ട: തിരുവല്ലയിൽ മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ തട്ടിപ്പിന് ശ്രമിച്ച ഇറാനിയന്‍ പൗരന്‍ അറസ്റ്റില്‍. സ്ഥാപനത്തിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണ് സൊഹ്റാബ് ഘോലിപോര്‍ എന്ന ഇറാനിയൻ യുവാവിനെ കുടുക്കിയത്. പോലീസിൻ്റെ ചോദ്യം ചെയ്യലിൽ 2018 ജൂലൈ 31 ന് പത്തനംതിട്ട റോയല്‍ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് ഉടമ ഷെറിന്‍ ഷായില്‍ നിന്ന് 60,000 രൂപ തട്ടിയെടുത്തിരുന്നുവെന്നും കണ്ടെത്തി. ഇയാളില്‍ നിന്ന് നിരോധിത ഇന്ത്യന്‍ കറന്‍സിയും പിടികൂടി.
നല്ല രീതിയിൽ മലയാളം സംസാരിക്കുന്ന ഇയാൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അഹല്യ മണി എക്സ്ചേഞ്ചിലാണ് തട്ടിപ്പിന് ശ്രമിച്ചത്. 100 യു.എസ്. ഡോളര്‍ മാറി നല്‍കണം എന്നാവശ്യപ്പെട്ടാണ് സ്ഥാപനത്തില്‍ വന്നത്. 50 യു.എസ്. ഡോളറും 50 ഡോളറിന്റെ ഇന്ത്യന്‍ കറന്‍സിയുമാണ് ഇയാള്‍ ആവശ്യപ്പെട്ടത്. നോട്ടുകൾ എണ്ണുന്നതിലെ പ്രത്യേകത കണ്ട് സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാർ ഇയാളെ തടഞ്ഞു വച്ച് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.