ഭുവനേശ്വര്‍: ഉന്നത കുലത്തിൽപ്പെട്ട ആളുടെ വീട്ടില്‍നിന്ന് ദളിത് പെണ്‍കുട്ടി പൂ പറിച്ചെന്ന് ആരോപിച്ച് 40 ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്. ഒഡീഷയിലെ ദേന്‍കനാല്‍ ജില്ലയിലെ കാന്റിയോ കട്ടേനി ഗ്രാമത്തിലാണ് ഞെട്ടിച്ച സംഭവം.
ഉയർന്ന ജാതിക്കാരന്റെ വീട്ടില്‍ നിന്നും പതിനഞ്ചുകാരി പൂ മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടുകാര്‍ പ്രശ്നം ഉണ്ടാക്കി. പിന്നീട് ഇത് ജാതിയെ ചൊല്ലിയുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദളിത് സമുദായത്തില്‍പ്പെട്ടവരെ ഗ്രാമത്തില്‍ നിന്നും പുറത്താക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമത്തിലെ ഒരുവിഭാഗം യോഗംചേര്‍ന്ന് തങ്ങളെ പുറത്താക്കാന്‍ തീരുമാനിച്ചു.
തങ്ങളോട് സംസാരിക്കാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും ഗ്രാമത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ വിലക്കുണ്ട്. പൂ പറിച്ച സംഭവം അറിഞ്ഞ ഉടന തങ്ങള്‍ ക്ഷമാപണം നടത്തിയതാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രശ്‌നത്തില്‍ ഇടപെടുമെന്നും സമാധാന യോഗം സംഘടിപ്പിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് സബ് കളക്ടര്‍ വ്യക്തമാക്കി .