കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെ നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിലെ കൂടുതൽ സ്റ്റേഷനുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് സൂചന. രണ്ടാംഘട്ടത്തിലെ അഞ്ച് സ്റ്റേഷനുകളുടെ കൂടി നിർമാണത്തിനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ടെൻഡർ ക്ഷണിച്ചതോടെയാണ് നിർമാണം ഉടൻ ആരംഭിക്കുമെന്ന സൂചന ലഭിച്ചിരിക്കുന്നത്. ടെൻഡർ നടപടിക്രമങ്ങൾ ഒരു മാസത്തിനകം പൂർത്തിയായേക്കും. നിർമാണ കമ്പനി കരാർ ഏറ്റെടുക്കുന്ന ദിവസം മുതൽ ഒരു വർഷത്തിനകം സ്റ്റേഷനുകളുടെ പ്രവൃത്തി പൂർത്തിയാക്കണമെന്നാണ് ടെൻഡർ രേഖയിൽ വ്യക്തമാക്കുന്നത്.
പാലാരിവട്ടം ബൈപ്പാസ്, പടമുകൾ, വാഴക്കാല, ചെമ്പുമുക്ക്, ആലിൻചുവട് എന്നിവിടങ്ങളിലെ സ്റ്റേഷനുകളുടെ നിർമാണത്തിനാണ് കെഎംആർഎൽ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഫൗണ്ടേഷൻ, എൻട്രി – എക്സിറ്റ് പോയിൻ്റുകൾ, കൊമേഴ്സ്യൽ സ്പേസുകൾ, തൂണുകൾ, സ്ലാബുകൾ, സ്റ്റെയർകേസുകൾ, കാനോപ്പികൾ, സ്റ്റേഷൻ കെട്ടിടത്തിൻ്റെ പൂർത്തീകരണം എന്നിവയാണ് പ്രവൃത്തികളിൽ ഉൾപ്പെടുന്നത്. രണ്ടാംഘട്ടത്തിലെ ഏഴ് സ്റ്റേഷനുകളുടെ നിർമാണം കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു.
സ്ഥലമേറ്റെടുപ്പിൽ ഉണ്ടായ തടസ്സങ്ങളാണ് നിലവിൽ ടെൻഡർ ക്ഷണിച്ചിരിക്കുന്ന അഞ്ച് സ്റ്റേഷനുകളുടെ നിർമാണം വൈകാൻ കാരണമായത്. നിർമാണത്തിലെ കാലതാമസത്തിനെതിരെ ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ തുടങ്ങിയ ജനപ്രതിനിധികൾ കെഎംആർഎല്ലിനെ സമീപിച്ചിരുന്നു. ചെമ്പുമുക്ക്, പടമുകൾ എന്നിവിടങ്ങളിലെ സ്ഥലമേറ്റെടുപ്പിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് പ്രതിഷേധനം ഉയർന്നതാണ് നടപടിക്രമങ്ങൾ വൈകാൻ ഇടയാക്കിയത്. ചെമ്പുമുക്കിലെ സെൻ്റ് മൈക്കിൾസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള 36 സെൻ്റ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെയാണ് എതിർപ്പ് ഉയർന്നിരുന്നത്. തുടർന്ന് ചെമ്പുമുക്കിലെ സ്റ്റേഷന് ഉദ്ദേശിച്ചതിനെക്കാൾ കുറച്ചു സ്ഥലം ഏറ്റെടുക്കാനും പടമുകൾ സ്റ്റേഷൻ ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഭൂമിയിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു.
സ്റ്റേഷനുകളുടെ നിർമാണം ഏറ്റെടുക്കുന്ന കരാറുകാരൻ തന്നെ വാഹന ഗതാഗതം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ട്രാഫിക് പോലീസിൻ്റെ സഹായത്തോടെ തയ്യാറാക്കണമെന്ന് ടെൻഡർ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇരുദിശകളിലെയും ഒരു ലെയ്ൻ എങ്കിലും മുഴുവൻ സമയവും ഗതാഗത യോഗ്യമാക്കണമെന്നാണ് ടെൻഡറിലെ നിർദേശം. ഇതിനുവേണ്ടിയുള്ള സഹായം കെഎംആർഎലും നൽകും.
വാഹനങ്ങളുടെ സുരക്ഷിത യാത്രയ്ക്കായി ബ്ലിങ്കറുകളോട് കൂടിയ ട്രാഫിക് ബാരിക്കേഡുകൾ, റിഫ്ലക്ടറുകൾ, വെളിച്ചം, സൈൻ ബോർഡുകൾ തുടങ്ങിയ ഉണ്ടാകണമെന്നും നിർമാണ കാലയളവിൽ ട്രാഫിക് മാർഷലുകളെ വിന്യസിക്കണമെന്നും രേഖയിൽ പറയുന്നു.