മക്കൾ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക്. കമൽ ഹാസനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്ന പ്രമേയം മക്കൾ നീതി മയ്യം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ് തീരുമാനമെന്നും പ്രമേയത്തില്‍ പറയുന്നു. തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂൺ 19നാണ് തിരഞ്ഞെടുപ്പ്. നിലവിലെ സീറ്റുനില അനുസരിച്ച് നാലു സീറ്റുകളിൽ ഡിഎംകെക്ക് വിജയിക്കിനാകും. പ്രതിപക്ഷത്തുള്ള എഐഎഡിഎംകെയ്ക്കും സഖ്യകക്ഷിയായ പിഎംകെയ്ക്കും ഓരോ സീറ്റിൽ ജയിക്കാനാകും.
മൂന്ന് സ്ഥാനാർത്ഥികളെ ഡിഎംകെയും പ്രഖ്യാപിച്ചിട്ടുണ്ട്. പി വിൽസൻ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. എസ് ആർ ശിവലിംഗം, എഴുത്തുകാരി സൽമ എന്നിവരും ഡിഎംകെ സ്ഥാനാർത്ഥികളാകും. അതേസമയം, നിലവില്‍ രാജ്യസഭാ അംഗമായ വൈക്കോയ്ക്ക് സീറ്റ് നിഷേധിച്ചു. 2024ലെ ലോക്സഭാ സീറ്റിന് മുന്നോടിയായി ഡിഎംകെയുടെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസീവ് അലയൻസിൽ മക്കൾ നീതി മയ്യം ചേർന്നിരുന്നു. ആകെയുള്ള 39 സീറ്റുകളിലും മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു.