അപ്രത്യക്ഷമാകുന്ന ‘മിസ് കേരള’ , മത്സ്യസുന്ദരി !

0
11

സുന്ദരിയായ ഈ മത്സ്യത്തിന് മിസ് കേരള എന്ന് പേരിട്ടത് ഹെൻറി ബേക്കർ (ജൂണിയർ) എന്ന ക്രിസ്ത്യൻ മിഷനറിയാണ്. ഇദ്ദേഹം കോട്ടയത്ത് മലയരയരുടെ ഇടയിൽ മിഷനറി പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നു. മിസ് കേരള മത്സ്യം കടുത്ത വംശനാശ ഭീഷണി നേരിടുന്നതായി പഠനങ്ങൾ പറയുന്നു. വലിയ തോതിൽ ഈ മീനുകളെ കടത്തുന്നുണ്ട്. അലങ്കാര മത്സ്യമെന്ന നിലയിൽ വലിയ ഡിമാൻഡാണ് ഈ മത്സ്യത്തിനുള്ളത്.

സംസ്ഥാനത്ത് ശുദ്ധജല മത്സ്യങ്ങൾക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ ഇഷ്ട ഭക്ഷണമാണ് പുഴമത്സ്യങ്ങൾ. ഇതിനിടെ വ്യത്യസ്തമായ ഭക്ഷണം തിരഞ്ഞു നടക്കുന്ന മലയാളികളും പുഴമത്സ്യത്തിന്റെ രുചിയില്‍ വീണുകഴിഞ്ഞു. ഇതോടെ കേരളത്തിന്റെ തനത് അലങ്കാര മത്സ്യമെന്ന് അറിയപ്പെടുന്ന ‘മിസ് കേരള’ മത്സ്യം വംശനാശ ഭീഷണി നേരിടുകയാണ്. വലിയ തോതിലുള്ള മത്സ്യബന്ധനമാണ് ഇപ്പോൾ പുഴകളിൽ നടക്കുന്നത്.

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ ഒരു പഠനം പറയുന്നത് ഈ പുഴമത്സ്യത്തിന്റെ വിപണനവും കയറ്റുമതിയും വർധിച്ചിട്ടുണ്ട് എന്നാണ്. അലങ്കാര മത്സ്യമെന്ന നിലയിൽ ഈ മത്സ്യത്തിന് വലിയ ഡിമാൻഡുണ്ട്. മുൻകാലങ്ങളിൽ കേരളത്തിലെ പശ്‌ചിമഘട്ട മേഖലകളിൽ ധാരാളമായി കണ്ടിരുന്ന ഈ മീനിനെ ഇപ്പോൾ അത്രയെളുപ്പത്തിൽ കണ്ടെത്താനാകില്ല. അച്ചൻകോവിൽ, പമ്പ, ചാലിയാർ എന്നീ നദികളിൽ ഈ മീനുകളെ ധാരാളമായി കണ്ടിരുന്നു ഒരു കാലത്ത്. കല്ലാറിൽ ഇവ അപ്രത്യക്ഷമാകുന്നത് അടുത്തിടെ വാർത്തയായിരുന്നു. മിസ് കേരള മത്സ്യത്തെ പ്രത്യേകം സംരക്ഷിക്കണമെന്ന് പറയുന്നതിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. മറ്റു പല മത്സ്യങ്ങളെയും പോലെ ഉയർന്ന പ്രത്യുൽപ്പാദന ശേഷിയുള്ളവയല്ല ഈ മത്സ്യങ്ങൾ. നിലവിൽ ഈ മത്സ്യത്തെ വിപണനം ചെയ്യണമെങ്കിൽ പ്രത്യേകമായ മുൻകൂർ അനുമതി ആവശ്യമാണ്. മൂൻകൂർ അനുമതിയില്ലാതെ ഇവയെ കടത്തിയാൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കും.

പൂണ്ട്യസ് ഡെനിസോണി (Puntius denisonii) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന അലങ്കാരമത്സ്യമാണ് മിസ് കേരള. കേരളത്തിലെ നിരവധി നദികളിൽ ഈ മത്സ്യത്തെ വ്യാപകമായി കണ്ടിരുന്നതാണ്. വംശനാശ ഭീഷണി നേരിടുന്നതിനാൽ രാജ്യാന്തര ജൈവസംരക്ഷണസംഘത്തിന്റെ ചെമ്പട്ടികയിൽ ഈ മത്സ്യത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. 50,000 മിസ് കേരള മത്സ്യങ്ങളെ അലങ്കാര മത്സ്യവിപണിയിലേക്ക് കടത്തുന്നു എന്നാണ് കണക്കുകൾ.

2009ലാണ് മിസ് കേരള മത്സ്യത്തെ പിടികൂടുന്നത് കേരള സർക്കാർ നിയന്ത്രിച്ചത്. ജൂൺ, ജൂലൈ, ഒക്ടോബർ എന്നീ മാസങ്ങളിൽ മിസ് കേരളയെ പിടികൂടുന്നതിന് നിരോധനം നിലവിൽ വന്നു. ഇവയെ വീശുവല എറിഞ്ഞ് പിടിക്കുന്നതിനും നിരോധനമുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാക്ടിക്കൽ ഫിഷ്കീപ്പിങ് എന്ന മാഗസിൻ കേരളത്തിൽ അക്കാലത്ത് ഒരു പഠനം നടത്തുകയുണ്ടായി. ഈ പഠനത്തിൽ അതിഭീമമായ രീതിയിൽ ചൂഷണം ചെയ്യപ്പെടുകയാണ് മിസ് കേരള മത്സ്യങ്ങളെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. 1500-2000 രൂപ വരെ വിലയുണ്ട് ഈ മത്സ്യത്തിന്. അലങ്കാര മത്സ്യങ്ങളുടെ ലോകത്ത് കേരളത്തിന് പ്രത്യേകമായി വിലാസമുണ്ടാക്കിത്തന്ന ഈ സുന്ദരിയുടെ വംശാഭിവൃദ്ധി കാക്കാൻ എല്ലാ മലയാളികളും ശ്രദ്ധ വെക്കണമെന്നാണ് പരിസ്ഥിതി പ്രേമികൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here