തിരുവനന്തപുരം: കേരളത്തിന്‍റെ വടക്കേയറ്റത്ത് നിന്ന് തെക്കേയറ്റത്തേക്ക് ഏഴുമണിക്കൂറിൽ എത്താൻ ഇനി അധികനാൾ കാത്തിരിക്കേണ്ട. ദേശിയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പ്രവർത്തനം പൂർത്തിയാകാൻ ഇനി മാസങ്ങൾ മാത്രം മതി. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം മുക്കോല വരെ 643.29 കിലോമീറ്റർ ദൈർഘ്യത്തിലാണ് ആറുവരിപ്പാത പൂർത്തിയാകുന്നത്. ഈ വർഷം ഡിസംബറിൽ ആറുവരിപ്പാത പൂർണ്ണമായും ഗതാഗതത്തിന് തുറന്നുകൊടുക്കും.
24 റീച്ചുകളിലായുള്ള ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിൻ്റെ സമഗ്രമേഖലയിലും വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. ഏറ്റവും ഗുണം ലഭിക്കാൻ പോകുന്നത് ടൂറിസം മേഖലയ്ക്ക് തന്നെയാകും. തലസ്ഥാന നഗരിയിലേക്ക് വടക്കൻ ജില്ലകളിൽ നിന്ന് വരുന്നവർക്കും ഇത് പ്രയോജനപ്പെടും. 45 മീറ്റർ വീതിയിൽ ഇരുവശത്തും സർവീസ് റോഡുകളുമായി ആറുവരിപ്പാത തയ്യാറാകുന്നതോടെ കാസർകോട് – തിരുവനന്തപുരം യാത്രയ്ക്ക് നിലവിലെ സമയത്തിൽ നിന്ന് 10 മണിക്കൂർ ലാഭിക്കാൻ കഴിയും
കേരളത്തിലെ ഒമ്പത് ജില്ലകളിലൂടെയാണ് എൻഎച്ച് 66 കടന്നുപോകുന്നത്. ഇതിനോടകം പണി പൂർത്തിയായ ഭാഗങ്ങൾ ഗതാഗതത്തിന് തുറന്നുനൽകിയിട്ടുണ്ട്. വിവിധ ബൈപാസുകളിലൂടെ വാഹനങ്ങൾ കുതിച്ചുപായാനും തുടങ്ങി. ദേശീയപാത 66 പൂർണ്ണമായും ആറുവരിയായി ഗതാഗതത്തിന് തുറക്കുന്നതോടെ തിരുവനന്തപുരം – കാസർഗോഡ് യാത്രാസമയത്തിൽ പത്തുമണിക്കൂർ വരെ ലാഭിക്കാൻ കഴിയുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
നിലവിൽ കാസഡർകോട് നിന്ന് തിരുവനന്തപുരം വരെ റോഡിലൂടെ യാത്ര ചെയ്യാൻ 17 മണിക്കൂർ വേണ്ടി വരുന്നുണ്ട്. എന്നാൽ ആറുവരിപ്പാത തയ്യാറായാൽ ഇത് 7 – 8 മണിക്കൂറായി ചുരുങ്ങുമെന്നാണ് അധികൃതർ പറയുന്നത്. കൊടുംവളവുകൾ നിവർത്തിയും മേൽപ്പാലങ്ങളും ബൈപാസുമായാണ് ആറുവരിപ്പാത തയ്യാറാകുന്നത്