ചലച്ചിത്ര– സീരിയല്‍ നടൻ മേഘനാഥൻ(60) അന്തരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
നടൻ ബാലൻ കെ നായരുടെ മകനാണ്. വില്ലൻ വേഷങ്ങളിലൂടെയാണ് മേഘനാഥൻ മലയാള ചലച്ചിത്ര പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതുവരെ അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി.
ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി,പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം,പഞ്ചാഗ്നി, ചമയം,രാജധാനി, ഭൂമിഗീതം, ഉത്തമൻ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.1980 ൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത അസ്ത്രമാണ് മേഘനാഥൻ്റെ ആദ്യചിത്രം. ഇതിൽ ഒരു സ്‌റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്.