രാജ്യത്തെ ഓഹരി നിക്ഷേപകരുടെ എണ്ണം ഉയരുന്നു. നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത നിക്ഷേപകരുടെ എണ്ണം 2024 ആഗസ്റ്റ് എട്ടിന് പത്തു കോടി കടന്നു. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ അക്കൗണ്ട് തുറന്നത് ഒരു കോടി പേരാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നിക്ഷേപകരുടെ എണ്ണത്തിൽ മൂന്നു മടങ്ങിലേറെയാണ് വർധന.പ്രവർത്തനമാരംഭിച്ച് 14 വർഷങ്ങൾ കൊണ്ടാണ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ നിക്ഷേപകരുടെ രജിസ്ട്രേഷൻ ഒരു കോടിയിലെത്തിയത്. അടുത്ത ഒരു കോടി രജിസ്ട്രേഷൻ പൂർത്തിയാകാൻ വീണ്ടും ഏഴു വർഷം വേണ്ടി വന്നു.
വീണ്ടും അഞ്ചു വർഷം കൊണ്ടാണ് രണ്ടു കോടി രജിസ്ട്രേഷൻ പൂർത്തിയായത്. എന്നാൽ പിന്നീട് ട്രെൻഡ് മാറി. 2021 മാർച്ചിൽ നാലു കോടി നിക്ഷേപകർ എന്ന നാഴികക്കല്ല് താണ്ടാൻ 25 വർഷങ്ങൾ ആണ് വേണ്ടി വന്നത് എങ്കിൽ തുടർന്നുള്ള ഓരോ കോടി രജിസ്ട്രേഷനും മാസങ്ങൾക്കുള്ളിലാണ് പൂർത്തിയായത്. ഈ ട്രെൻഡ് തുടരുകയാണ്. ശരാശരി അഞ്ച് മുതൽ ഏഴ് മാസങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിനാളുകൾ പുതിയ അക്കൗണ്ട് തുറക്കുന്നു.പ്രതിദിനം ശരാശരി 50,000 മുതൽ 78,000 വരെ പുതിയ രജിസ്ട്രേഷനാണ് ഇപ്പോൾ നടക്കുന്നത്.
ഈ രംഗത്തെ ഡിജിറ്റലൈസേഷൻ, ക്യംപെയ്നുകൾ, പ്രത്യേക അവബോധ പരിപാടികൾ എന്നിവയെല്ലാം നിക്ഷേപകരെ ആകർഷിച്ചിട്ടുണ്ട്. വിപണിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.കെവൈസി പ്രക്രിയകൾ എളുപ്പത്തിലാക്കിയതും സാമ്പത്തിക സാക്ഷരതയും നിക്ഷേപകരുടെ രജിസ്ട്രേഷൻ വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. വിവിധ എക്സ്ചേഞ്ച് ട്രേഡഡ് നിക്ഷേപങ്ങളിലെ വർധിച്ച പങ്കാളിത്തമാണ് മറ്റൊരു ആകർഷണം.