ഒഡീഷയിലെ (Odisha) മഹാനദിയിൽ ബോട്ട് മറിഞ്ഞ് അപകടം. ഏഴ് പേരെ കാണാതാവുകയും രണ്ട് പേർ മരിക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഒഡീഷയിലെ ജാർസുഗുഡയിൽ വൻ അപകടം നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം യാത്രക്കാരുമായി പോയ ബോട്ട് മഹാനദിയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവർത്തകർ 48 പേരെ രക്ഷപ്പെടുത്തി.
സ്ഥലത്ത് രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നവീൻ പട്‌നായിക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ബർഗഡ് ജില്ലയിലെ ബന്ധിപാലി മേഖലയിൽ നിന്നുള്ള യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ബോട്ട് മറിഞ്ഞപ്പോൾ നാട്ടുകാരായ ചില മത്സ്യത്തൊഴിലാളികൾ ധൈര്യം കാണിച്ച് നാൽപ്പതിലധികം പേരെ രക്ഷപ്പെടുത്തി. കാണാതായവരെ കണ്ടെത്താനുള്ള തിരക്കിലാണ് രക്ഷാസംഘം. എന്നാൽ, മഹാനദിയുടെ ശക്തമായ തിരമാലകൾ കാരണം രക്ഷാപ്രവർത്തനം പ്രതിസന്ധി നേരിടുകയാണ്.