പാലക്കാട്: കഞ്ചിക്കോട്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിച്ചുവച്ചിരുന്ന മൃതദേഹം വിട്ടുനൽകി. മരിച്ച മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടും മരണത്തിൽ ദുരൂഹത ആരോപിച്ചുമായിരുന്നു ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിഷേധം നടത്തിയത്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലും യാതൊരു സുരക്ഷാ മുൻകരുതലുകളും എടുക്കാതെയാണ് തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചുകൊണ്ടിരുന്നത്.ജാർഖണ്ഡ് പലാമു ജില്ലയിലെ കനായി വിശ്വകർമ (21), അരവിന്ദ് കുമാർ (23), ഹരിയോം കുനാൽ (29) എന്നിവരാണ് മരിച്ചവർ. ഇന്നലെ രാത്രി 10.30യോട് കൂടിയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
50 ലക്ഷം രൂപ ഒരോ കുടുംബത്തിനും നഷ്ടപരിഹാരമായി നൽകണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം . ട്രെയിനിടിച്ച് മരിച്ചുവെന്നതിന്റെ യാതൊരു തെളിവുകളും മൃതദേഹത്തിലില്ലെന്നായിരുന്നു തൊഴിലാളികൾ ആരോപിച്ചിരുന്നത്. പൊലീസ് മേധാവികൾ ഇവരോട് സംസാരിച്ചതിനെ തുടർന്നാണ് മൃതദേഹം വിട്ടുനൽകിയത്. മറ്റ് മൃതദേഹങ്ങൾ ഇന്നലെ 11 മണിയോടെ തന്നെ മാറ്റിയിരുന്നു.
മൃതദേഹം ഐഐടിക്കുള്ളിലെ തൊഴിലാളി ക്യാമ്പിനുള്ളിലായിരുന്നു. മൃതദേഹം കൊണ്ടുപോകാനെത്തിയ അഗ്നിശമന സേനാംഗങ്ങളെ തൊഴിലാളികൾ ആക്രമിച്ചിരുന്നു. ആംബുലൻസും തകർത്തു. ആറ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.പാലക്കാട് കഞ്ചിക്കോട് ഐഐടിയിലെ മൂന്ന് കരാർ തൊഴിലാളികളാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കഞ്ചിക്കോട് റെയിൽവേ സ്റ്റേഷന് സമീപം മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.