സംസ്ഥാനത്ത് പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വർധിപ്പിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. 18,390 രൂപയിൽ നിന്ന് 24,520 രൂപയാക്കിയാണ് വേതനം വർധിപ്പിച്ചത്. പാലിയേറ്റീവ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ മികച്ച സേവനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമാണ് ശമ്പളം വർദ്ധിപ്പിച്ചുനൽകാൻ തീരുമാനിച്ചത്.വേതന വർധനവിലൂടെ കിടപ്പ് രോഗികള്‍ക്ക് മെച്ചപ്പെട്ട ശുശ്രൂഷയും പരിചരണവും ഉറപ്പാക്കുന്നതിന് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിൽ ഏറ്റവും ശ്രദ്ധ ലഭിക്കേണ്ട വയോജനങ്ങളെയും കിടപ്പുരോഗികളെയും ശുശ്രൂഷിക്കുന്ന പാലിയേറ്റീവ് നഴ്സുമാരെ പരമാവധി സഹായിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും എംബി രാജേഷ് പറയുന്നു.ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന് നൽകാവുന്ന വേതനമായാണ് പാലിയേറ്റീവ് നഴ്സുമാരുടെ ശമ്പളം വർധിപ്പിച്ചത്.
ഒക്ടോബർ ഒന്നുമുതൽ തീരുമാനത്തിന് പ്രാബല്യമുണ്ട്. പാലിയേറ്റീവ് നഴ്സുമാരുടെ കുറഞ്ഞ യോഗ്യതയായ ജെപിഎച്ച്എൻ/എഎൻഎം പാസായവർക്കാകും ഈ വേതനം ലഭിക്കുക.നഴ്സുമാരുടെ ഫീൽഡ് സർവീസ് 20 ദിവസമെങ്കിലും രോഗികള്‍ക്ക് ലഭ്യമാക്കും.പാലിയേറ്റീവ് നഴ്സുമാർക്ക് ഉത്സവബത്ത കരാറടിസ്ഥാനത്തിൽ നിയമിക്കുന്നവരുടേതിന് തുല്യമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് കോർഡിനേഷൻ കമ്മിറ്റിയിലാണ് കേരളാ പാലിയേറ്റീവ് നഴ്സസ് ഫെഡറേഷൻ (സിഐടിയു) നൽകിയ നിവേദനം പരിഗണിച്ച് തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.