ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സായുജ്യമേകുന്ന മകരവിളക്ക് മഹോത്സവത്തിനായി ഒരുങ്ങി ശബരിമല സന്നിധാനം. പൊന്നമ്പലമേട്ടില്‍ തെളിയിക്കുന്ന മകരവിളക്ക് കണ്ടുതൊഴാനായി നിരവധി ഭക്തജനങ്ങളാണ് സന്നിധാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്.
മകരസംക്രമ സന്ധ്യയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിൽ എത്തും. ദേവസ്വം ബോർഡ് ഭാരവാഹികൾ ചേർന്ന് സ്വീകരിച്ച ശേഷം ആഘോഷമായി സന്നിധാനത്തേക്ക് ആനയിക്കും. ആറരയ്ക്കാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. തുടർന്നാകും ദർശന പുണ്യമേകി മകരവിളക്ക് തെളിയുക.
രാത്രി 8:45നാണ് മകരസംക്രമ പൂജ നടക്കുക . നിലക്കലിലും പമ്പയിലും സന്നിധാനത്തുമായി 2 ലക്ഷം തീർത്ഥാടകർ എത്തുമെന്നാണ് വിലയിരുത്തൽ. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീർത്ഥാടകരെ കയറ്റിവിടില്ല.
ശബരിമലയ്ക്ക് പുറമെ മകരവിളക്ക് കാണാന്‍ കഴിയുന്ന പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ദർശനത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. മൂന്നിടത്തും ജില്ലാകളക്ടർ ഷീബ ജോർജ്ജെത്തി ഒരുക്കങ്ങൾ വിലയിരുത്തി.