ബംഗളുരു: കാവേരി നദിജലത്തർക്കവുമായി ബന്ധപ്പെട്ട് കർണാടകത്തിൽ വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്ത് തീവ്ര കന്നഡ സംഘടനകൾ. ചൊവ്വാഴ്ച ബംഗളുരു നഗരത്തിൽ കർണാടക ജലസംരക്ഷണസമിതി ആഹ്വാനം ചെയ്ത ബന്ദിന് പുറമെയാണ് സംസ്ഥാനവ്യാപക ബന്ധിന് ആഹ്വാനം. കന്നഡ ചാലുവലി പ്രസിഡന്‍റ് വടൽ നടരാജാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഇക്കാര്യത്തിൽ കൂടുതൽ സംഘടനകളുമായി കൂടിയാലോചന നടത്തുമെന്നും നടരാജ് പറഞ്ഞു.
ചൊവ്വാഴ്ചയിലെ ബന്ദിന് പൊതു-സ്വകാര്യ ഗതാഗത യൂണിയനുകൾ പിന്തുണ പ്രഖ്യാപിച്ചതോടെ വാഹനഗതാഗതം തടസപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ കെഎസ്ആർടിസി, ബിഎംടിസി ബസുകൾ സർവീസ് നടത്തില്ല.
തമിഴ്നാടിന് 15 ദിവസത്തേക്ക് 5000 ക്യൂസെക് വീതം അധികജലം വിട്ടുകൊടുക്കണമെന്ന കാവേരി ജല മാനേജ്മെന്‍റ് അതോറിറ്റി ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ ജലം വിട്ടുനൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് കർണാടകത്തിൽ പ്രതിഷേധം ശക്തമായത്.
അതിനിടെ ശക്തമായ പ്രതിഷേധമാണ് ചൊവ്വാഴ്ചയിലെ ബംഗളുരു ബന്ദിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്.പതിനഞ്ചോളം സംഘടകളാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സ്കൂളുകളും കോളേജുകളും ഐടി കമ്പനികളും അവധി നൽകി ബന്ദിനോട് സഹകരിക്കണമെന്ന് കർഷക സംഘടനാ നേതാവ് കുറുബുറു ശാന്തകുമാർ ആവശ്യപ്പെട്ടു.