സംസ്ഥാനത്ത് 2023-24 വര്‍ഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. . മാർച്ച് നാല് മുതൽ 25വരെയാണ് എസ്എസ്എൽസി പരീക്ഷയും, മാർച്ച് ഒന്ന് മുതൽ 26വരെയാണ് പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളും നടക്കും. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചത്. ഇതോടൊപ്പം കലാമേള, കായികമേള, ശാസ്ത്രമേള എന്നിവയുടെ തിയതികളും വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തവണ വളരെ നേരത്തെയാണ് എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കുന്നത്. കുട്ടികള്‍ നല്ലരീതിയില്‍ പഠിക്കുന്നതിനായാണ് നേരത്തെ തീയതി പ്രഖ്യാപിക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 19 മുതല്‍ 23വരെയായിരിക്കും. ഐടി മോഡല്‍ പരീക്ഷ ജനുവരി 17 -ജനുവരി 29വരെ നടക്കും. ഐടി പരീക്ഷ ഫെബ്രുവരി ഒന്നു മുതല്‍ 14 വരെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ 21 വരെ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ജനുവരി 22ന് ആരംഭിക്കും.
ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ നിപ പശ്ചാത്തലത്തിൽ മാറ്റി. ഇവ ഒക്ടോബർ ഒമ്പത് മുതൽ 13വരെയുള്ള തീയതികളിൽ നടക്കും. 2024 ഏപ്രിൽ മൂന്ന് മുതൽ 17വരെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൂല്യനിർണയ ക്യാമ്പുകൾ സംഘടിപ്പിക്കും. ആകെ 4,04075ആണ് പരീക്ഷ എഴുതുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം 43,476 പേരാണ് പരീക്ഷ എഴുതുന്നത്. വിഎച്ച്എസ്‌സി ഇംപ്രുവ്‌മെന്റ് പരീക്ഷയും ഒക്ടോബര്‍ 9 മുതല്‍ 13 വരെ നടക്കുമെന്നും മന്ത്രി പറഞ്ഞു.