ഡൽഹി : രാജ്യത്തെ കാർഷികാവശ്യങ്ങൾ നേരിടാൻ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പിഎം-കിസാൻ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒന്നര വർഷത്തിനിടെ എഴുപത്തി അയ്യായിരം കോടി രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ നിക്ഷേപിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വിളവെടുപ്പാനന്തര കാർഷികാവശ്യങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് പുതിയ പദ്ധതി. കാർഷികോല്പന്നങ്ങളുടെ സംസ്കരണം, വിപണനം തുടങ്ങിയവ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. കാർഷികരംഗത്തെ സംരംഭകർ, സ്റ്റാർട്ട് അപ്പുകൾ, അഗ്രി-ടെക് മേഖലയിലുള്ളവർ, കർഷക കൂട്ടായ്മകൾ എന്നിവയെല്ലാം ഈ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടും. പിഎം-കിസാൻ പദ്ധതിയുടെ ഭാഗമായി ഇന്ന് മാത്രം 17,100 കോടി രൂപ രാജ്യമെമ്പാടുമുള്ള 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്രസർക്കാർ നിക്ഷേപിച്ചതായാണ് വിവരം.