ഇന്ന് ജൂലൈ 18 നെൽസൺ മണ്ടേല ദിനം. ലോകമെമ്പാടുമുള്ള വിമോചന സ്വപ്‌നങ്ങള്‍ക്ക് കരുത്തേകിയ നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനമാണിന്ന്. ദക്ഷിണാഫ്രിക്കയെ വര്‍ണവിവേചനത്തില്‍ നിന്ന് മോചിപ്പിച്ച ആ കറുത്ത വര്‍ഗക്കാരനായ മുന്‍ പ്രസിഡന്റിന്റെ ബഹുമാനാര്‍ത്ഥമാണ് എല്ലാ വര്‍ഷവും ഈ ദിനം നെല്‍സണ്‍ മണ്ടേല ദിനമായി ആചരിക്കുന്നത്. സാമൂഹിക നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ 67 വര്‍ഷം നീണ്ട പോരാട്ടം ഓര്‍മിപ്പിച്ച് ’67 മിനിറ്റ് മണ്ടേല ദിനം’ എന്നും ജൂലൈ 18 അറിയപ്പെടുന്നു. 2009 ലാണ് യുഎന്‍ ഇത് ഔദ്യോഗികമായി ആഘോഷിച്ചുതുടങ്ങിയത്.
ദക്ഷിണാഫ്രിക്കയുടെ രാഷ്ട്ര പിതാവാണ് നെല്‍സണ്‍ മണ്ടേല. രാജ്യത്തിന്റെ കറുത്ത വര്‍ഗക്കാരനായ ആദ്യ തലവന്‍. ഒരു മനുഷ്യാവകാശ പോരാളി, അന്താരാഷ്ട്ര സമാധാന വാഹകന്‍, സ്വതന്ത്ര ദക്ഷിണാഫ്രിക്കയുടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റ് എന്നീ നിലകളില്‍ മനുഷ്യരാശിക്കായി പൂര്‍ണമായും ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മണ്ടേലയുടെ വംശക്കാര്‍ പ്രായത്തില്‍ മുതിര്‍ന്നവരെ ബഹുമാനസൂചകമായി സംബോധന ചെയ്യുന്ന മാഡിബ എന്ന പേര് ഉപയോഗിച്ചാണ് ദക്ഷിണാഫ്രിക്കക്കാര്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്.
1918 ജൂലൈ 18ന് തെമ്പു ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. അക്കാലത്ത് സ്‌കൂള്‍ കാലത്ത് ഒരു അധ്യാപകനായിരുന്നു അദ്ദേഹത്തിന്റെ പേരിനോടൊപ്പം നെല്‍സണ്‍ എന്നുകൂടി കൂട്ടിച്ചേര്‍ത്തത്. മണ്ടേലക്ക് ഒമ്പതു വയസ്സുള്ളപ്പോള്‍ പിതാവ് ശ്വാസകോശസംബന്ധമായ രോഗങ്ങളാല്‍ അന്തരിച്ചു. തുടര്‍ന്ന് റീജന്റ് ജോണ്‍ഗിന്റാബ മണ്ടേലയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. റീജന്റിന്റെ കൊട്ടാരത്തിനടുത്തുള്ള വെസ്ലിയന്‍ മിഷന്‍ സ്‌കൂളില്‍ മണ്ടേല വിദ്യാഭ്യാസം തുടര്‍ന്നു. ക്ലാര്‍ക്ക്ബറി ബോര്‍ഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പതിനാറാമത്തെ വയസ്സില്‍ ചേര്‍ന്ന അദ്ദേഹം ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് രണ്ട് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കി. ദക്ഷിണാഫ്രിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കുവേണ്ടിയുള്ള പാശ്ചാത്യരീതിയിലുള്ള ഒരു മികച്ച സ്‌കൂളായിരുന്നു അത്. ഒഴിവു സമയങ്ങളില്‍ ദീര്‍ഘദൂര ഓട്ടവും, ബോക്‌സിംഗും മണ്ടേല പരിശീലിച്ചിരുന്നു.