കടമ്ബനാട് : ആവശ്യക്കാരേറെയുള്ള അവക്കാഡോ കൃഷി വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് കടമ്ബനാട് തുവയൂര്‍ സൗത്ത് പനവിള ഷോണ്‍ വില്ലയില്‍ സുജിത്ത് ടി.തങ്കച്ചൻ.
എറണാകുളത്ത് നിന്ന് വാങ്ങിയ തൈനട്ട് അഞ്ച് വര്‍ഷം കഴിഞ്ഞതോടെയാണ് പൂവിട്ടത്. ഇപ്പോള്‍ വൃക്ഷം നിറയെ പൂത്തുലഞ്ഞ് കായ പിടിച്ചു നില്‍ക്കുകയാണ്. മലയോര മേഖലയില്‍ അപൂര്‍വമായാണ് അവക്കാഡോ കായ്ക്കുന്നത്. അവക്കാഡോ പഴങ്ങള്‍ക്ക് വെണ്ണപ്പഴമെന്നും വിളിപ്പേരുണ്ട്. പഴത്തിനുള്ളിലെ മഞ്ഞകലര്‍ന്ന മാംസളമാണ് കഴിക്കുന്നത്.
ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലേക്ക് അവക്കാഡോ കേരളത്തില്‍ നിന്ന് കയറ്റി അയയ്ക്കുന്നുണ്ട്. സുജിത്തിന്റെ വീട്ടുവളപ്പില്‍ സമ്മിശ്ര ഫലവര്‍ഗ കൃഷിയാണ് ഉള്ളത്. ഡ്രാഗണ്‍ ഫ്രൂട്ട് , ലിച്ചി , റമ്ബൂട്ടാൻ , ഫിലോസാൻ, മാംഗോസ്റ്റിൻ, മിറാക്കിള്‍ ഫ്രൂട്ട് , നോനി , അമ്ബഴം, സീതപ്പഴം, ശീമപുളി, മീൻപുളി, ചെറുനാരകം തുടങ്ങി 80 സെന്റ് സ്ഥലത്ത് ഫലവൃക്ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്.
അവക്കാഡോ,
സ്വദേശം : അമേരിക്കൻ ഐക്യനാടുകള്‍
പൂവിട്ട് രണ്ടുമാസം കൊണ്ട് പഴമാകും.
പഴത്തിന്റെ വില : കിലോയ്ക്ക് 300 രൂപ
പോഷകഗുണങ്ങള്‍ ഏറെയുള്ള അവക്കാഡോ പഴം ജ്യൂസാക്കി കുടിക്കാനാണ് ആള്‍ക്കാര്‍ക്ക് പ്രിയം.